കാൻബെറ : ഓസ്ട്രേലിയയിൽ നാളെ ഫെഡറൽ തിരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിലെ 151 സീറ്റുകളിലേക്കും സെനറ്റിലെ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഭരണത്തുടർച്ച തേടുന്ന പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നേതൃത്വത്തിലെ ലിബറൽ - നാഷണൽ സഖ്യത്തിന് 76ഉം ആന്റണി ആൽബനീസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ലേബർ പാർട്ടിയ്ക്ക് 68ഉം സീറ്റുകളുമാണ് പാർലമെന്റിലുള്ളത്. സെനറ്റിൽ ഭരണപക്ഷത്തിന് 35ഉം ലേബർ പാർട്ടിയ്ക്ക് 26ഉം സീറ്റാണുള്ളത്.
കഴിഞ്ഞ 9 വർഷമായി ലിബറൽ പാർട്ടിയാണ് ഓസ്ട്രേലിയയിൽ ഭരണത്തിലുള്ളത്. 2019ലാണ് ഓസ്ട്രേലിയയിൽ അവസാന ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നത്. ലേബർ പാർട്ടിയാണ് അഭിപ്രായ സർവേകളിൽ ഇത്തവണ നേരിയ തോതിൽ മുന്നിലുള്ളത്.
സർക്കാർ രൂപീകരണത്തിന് ഒരു പാർട്ടി പാർലമെന്റിലെ 151 സീറ്റുകളിൽ കുറഞ്ഞത് 76 സീറ്റുകൾ നേടണം. ഇതിനായില്ലെങ്കിൽ ചെറു പാർട്ടികൾ, സ്വതന്ത്രർ എന്നിവരുടെ പിന്തുണ തേടാം
അർഹതയുള്ളവർ വോട്ട് രേഖപ്പെടുത്തണമെന്ന് നിർബന്ധം. വോട്ട് ചെയ്തില്ലെങ്കിൽ 20 ഓസ്ട്രേലിയൻ ഡോളർ പിഴ. ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് ഏകദേശം 1 കോടി 72 ലക്ഷം പേർ
പാർലമെന്റിന്റെ പരമാവധി കാലാവധി 3 വർഷം
പോളിംഗ് അവസാനിക്കുന്ന ദിവസം ഫലം ഏകദേശം വ്യക്തമാകുമെങ്കിലും അടുത്ത പ്രധാനമന്ത്രി ആരെന്ന് അറിയാൻ ഒരു പക്ഷേ വൈകിയേക്കാം. സർക്കാർ രൂപീകരണത്തിനുള്ള കേവല ഭൂരിപക്ഷമില്ലെങ്കിൽ ചെറുപാർട്ടികളും സ്വതന്ത്രരുമായി ധാരണയിലെത്താനുള്ള ചർച്ചകൾ ദിവസങ്ങളോളം നീണ്ടേക്കാം
ആര് നേടും ?
2018ൽ മാൽകം ടേൺബുൾ രാജിവച്ചതോടെയാണ് സ്കോട്ട് മോറിസൺ ( 54 ) പ്രധാനമന്ത്രി പദത്തിലെത്തിയത്. പിന്നാലെ 2019ൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിലും സ്കോട്ടിന് വിജയമുറപ്പിക്കാനായി. അന്ന് സർവേകളിൽ ലേബർ പാർട്ടിയ്ക്കായിരുന്നു മുൻതൂക്കമെങ്കിലും ലിബറൽ സഖ്യത്തിന് അത് മറിടക്കാനായി. മഹാമാരി കാലത്തെ കടുത്ത നിയന്ത്രണങ്ങളിലൂടെ ലോകത്ത് കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഓസ്ട്രേലിയയെ മാറ്റാനായത് മോറിസണ് നേട്ടമായി.
എന്നാൽ, കടുത്ത നിലപാടുകളുടെ പേരിൽ പാർട്ടിയ്ക്കുള്ളിൽ നിന്ന് പോലും മോറിസണ് വിമർശനങ്ങളുണ്ട്. പ്രതിപക്ഷ നേതാവായ ആന്റണി ആൽബനീസ് ( 59 ) 2013 ജൂൺ മുതൽ 2013 സെപ്റ്റംബർ വരെ രാജ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |