കീവ്: യുക്രെയിനിൽ റഷ്യയ്ക്കെതിരെ പോരാടിയ മൂന്ന് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കിഴക്കൻ യുക്രെയിനിൽ റഷ്യൻ വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊണെസ്കിലെ കോടതി. ബ്രിട്ടീഷ് പൗരന്മാരായ എയ്‌ഡൻ അസ്‌ലിൻ, ഷോൺ പിന്നർ, മൊറോക്കോ സ്വദേശി സാദുൻ ബ്രാഹിം എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.
36-ാം പാരാട്രൂപ്പേഴ്സ് ബ്രിഗേഡിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഏപ്രിലിൽ തെക്ക് കിഴക്കൻ ഡോൺബാസ് മേഖലയിലെ പോരാട്ടത്തിനിടെയാണ് റഷ്യൻ സൈനികർ പിടികൂടിയത്. ഇവരുടെ പ്രവർത്തനങ്ങൾ സിവിലിയൻമാരുടെ മരണത്തിനിടയാക്കിയെന്നും ഭീകരപ്രവർത്തനം നടത്തിയെന്നുമുൾപ്പെടെ ആരോപിച്ചാണ് വധശിക്ഷ. അതേസമയം, ഇവർക്ക് ഒരു മാസത്തിനുള്ളിൽ അപ്പീൽ നൽകാൻ അവസരമുണ്ടെന്നാണ് റിപ്പോർട്ട്.
റഷ്യൻ നടപടിയിൽ കടുത്ത ആശങ്കയുണ്ടെന്നും ബ്രിട്ടീഷ് പൗരന്മാരുടെ മോചനം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ബ്രിട്ടൺ പ്രതികരിച്ചു. യുദ്ധത്തടവുകാരെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് അറിയിച്ചു.
വിധിയ്ക്കെതിരെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസ് രംഗത്തെത്തി. റഷ്യൻ നീക്കത്തെ അപലപിച്ച ട്രസ്, നടപടി 'കപട വിധി"യാണെന്ന് പ്രതികരിച്ചു. എയ്‌ഡൻ അസ്‌ലിനും ഷോൺ പിന്നറും യുദ്ധതടവുകാരാണെന്നും റഷ്യയുടെ വിധി നിയമസാധുതയില്ലാത്തതാണെന്നും ട്രസ് പറഞ്ഞു.
അതേസമയം, സൈറ്റോമയർ നഗരത്തിൽ യുക്രെയിനിലെ വിദേശ കൂലിപ്പടയാളികളുടെ പരിശീലന കേന്ദ്രം തകർത്തെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെവെറൊഡൊണെസ്കിലെ അസോട്ട് കെമിക്കൽ പ്ലാന്റിൽ നടന്ന റഷ്യൻ ഷെല്ലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. സെവെറൊഡൊണെസ്ക് ഏത് നിമിഷവും റഷ്യയുടെ പൂർണ്ണ നിയന്ത്രണത്തിലായേക്കും. കടുത്ത ആക്രമണം തുടരുന്ന ഇവിടെ നിന്ന് കുടുങ്ങിക്കിടക്കുന്ന സിവിലിയൻമാരെ ഒഴിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |