കീവ് : കിഴക്കൻ യുക്രെയിനിലെ സെവെറോഡൊണെസ്കിനെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാന പാലവും തകർത്ത് റഷ്യ. ഇതോടെ, അതിരൂക്ഷ പോരാട്ടം നടക്കുന്ന ഇവിടെ നിന്ന് കുടുങ്ങിക്കിടക്കുന്ന സിവിലിയൻമാരുടെ ഒഴിപ്പിക്കൽ തടസപ്പെട്ടു. മേഖലയിലെ ഒട്ടുമിക്ക പാലങ്ങളും റഷ്യ തകർത്തെന്ന് കാട്ടുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
സെവെറോഡൊണെസ്കിന്റെ 70ശതമാനത്തോളം റഷ്യൻ നിയന്ത്രണത്തിലാണ്. സെവെറോഡൊണെസ്കിലെ അസോട്ട് കെമിക്കൽ പ്ലാന്റിൽ ചെറുത്തുനിൽപ് തുടരുന്ന യുക്രെയിൻ സൈനികർ ഇന്ന് കീഴടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം, ഖാർക്കീവിൽ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സെപൊറേഷ്യയിൽ നിന്ന് മൂന്ന് സിവിലിയൻമാരെ റഷ്യൻ സേന തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുണ്ട്. ഡൊണെസ്കിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബി.ബി.സി, ഫിനാൻഷ്യൽ ടൈംസ് മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ 49 യു.കെ പൗരന്മാരെ കരിമ്പട്ടികയിൽപ്പെടുത്തിയെന്ന് റഷ്യ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |