സോൾ : ലോകപ്രശസ്ത ദക്ഷിണ കൊറിയൻ സംഗീത ബാൻഡ് ബി.ടി.എസ് ദീർഘ ഇടവേളയെടുത്ത് പിരിയുന്നു. ബാൻഡിലെ ഓരോരുത്തരും വ്യക്തിഗത സംഗീത ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാൻഡ് പിറവിയെടുത്തതിന്റെ 9-ാം വാർഷിക വേളയിൽ പ്രത്യേക അത്താഴ വിരുന്നിന് ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
ബാൻഡിലെ ഓരോരുത്തരുടെയും കഴിവ് വളർത്താനും കരിയറിലെ പുതിയ വഴികൾ തേടാനുമാണ് ഇടവേളയെന്ന് സൂചിപ്പിച്ച ബി.ടി.എസ് ഒരിക്കൽ തങ്ങൾ വീണ്ടും ഒത്തുചേരുമെന്നും സൂചിപ്പിച്ചു. ബാൻഡ് അംഗങ്ങളുടെ സ്വതന്ത്ര സംഗീത ആൽബങ്ങൾ ഉടനെത്തുമെന്നും വ്യക്തമാക്കി. ജിൻ, സുഗ, ജെ - ഹോപ്പ്, ആർ.എം, ജിമിൻ, വി, ജംഗ്കുക്ക് എന്നിവരാണ് ബി.ടി.എസിലെ അംഗങ്ങൾ.
കൊറിയൻ പോപ്പിനെ ലക്ഷക്കണക്കിന് ആരാധകരുടെ ഇഷ്ട സംഗീതമാക്കി മാറ്റിയ ബി.ടി.എസിന്റെ പ്രഖ്യാപനം ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയയിൽ പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസിനുള്ളിൽ ചുരുങ്ങിയത് 18 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം നിർവഹിക്കണമെന്ന നിയമമാണോ ബാൻഡ് പിരിയാൻ കാരണമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ആരാധകർക്കിടെ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |