കാബൂൾ : പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാത്ത താലിബാൻ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്ദ്സാദ ഇന്നലെ കാബൂളിൽ നടന്ന പുരോഹിതൻമാരുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. രാജ്യത്തെമ്പാടും ഇസ്ളാമിക ഭരണത്തിന്റെ മുദ്രപതിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അധികാരമേറ്റെങ്കിലും അഖുന്ദ്സാദ പൊതുസ്ഥലങ്ങളിൽ വരികയോ, അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിടുകയോ ചെയ്തിരുന്നില്ല. താലിബാൻ കേന്ദ്രമായ കാണ്ഡഹാർ വിട്ട് അഖുന്ദ്സാദ പുറത്തേക്ക് പോകുന്നത് അപൂർവമാണ്. ഭീകരനേതാവായ ഇദ്ദേഹത്തിന്റേതായി തിയതി രേഖപ്പെടുത്താത്ത ഒരു ചിത്രം മാത്രമാണ് ലഭ്യമായിട്ടുള്ളത്. താലിബാൻ പുറത്തുവിട്ട ഓഡിയോയിൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ട്. ഇതല്ലാതെ അഖുന്ദ്സാദയെക്കുറിച്ചുള്ള മറ്റ് രേഖകളൊന്നും ലഭ്യമല്ല.
3000 പുരോഹിതൻമാർ പങ്കെടുക്കുന്ന ത്രിദിന സമ്മേളനം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. വനിതകളാരുമില്ല. പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
രാജ്യത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടരുന്ന കാര്യം സമ്മേളനത്തിൽ ചർച്ചയായെന്നും റിപ്പോർട്ടുണ്ട്. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതു മുതൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുകയും സ്ത്രീകൾ പൊതുയിടങ്ങളിൽ വരുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് ആയിരക്കണക്കിനാലഉകളുടെ ജീവനെടുത്ത ഭൂചലനമുണ്ടായപ്പോൾ പോലും അഖുന്ദ്സാദ നിശബ്ദനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |