ലണ്ടൻ: ബ്രിട്ടണിൽ രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ സന്നദ്ധതയറിയിച്ച എം.പിമാരുടെ എണ്ണം 9 ആയി. മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനാക്, ഇന്ത്യൻ വംശജയായ അറ്റോണി ജനറൽ സ്യുവെല്ല ബ്രേവർമാൻ, ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്സ്, ഹൗസ് ഒഫ് കോമൺസിലെ ഫോറിൻ അഫേഴ്സ് കമ്മിറ്റി അദ്ധ്യക്ഷൻ ടോം ടൂഗെൻന്റാറ്റ്, എം.പിയായ കെമി ബാഡെനോഷ് എന്നിവർക്ക് പുറമേ മുൻ ആരോഗ്യമന്ത്രി സാജിദ് ജാവിദ്, മുൻ ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട്, പുതിയ ധനമന്ത്രി നദീം സഹാവി, ട്രേഡ് പോളിസി മന്ത്രി പെന്നി മർഡോന്റ് എന്നിവരും മത്സരിക്കും. കൂട്ടത്തിൽ ഋഷി സുനാകിനും സാജിദ് ജാവിദിനുമാണ് ഏറ്റവും കൂടുതൽ സാദ്ധ്യതകൾ കല്പിക്കുന്നത്. സാജിദ് ജാവിദ് പാക് വംശജനാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഈ ആഴ്ച പുറത്തുവിടും.
അതെ സമയം, ഋഷി സുനാകിനെതിരെ വംശീയാധിക്ഷേപ പ്രചാരണങ്ങളും ശക്തമാകുന്നുണ്ട്. ഋഷിയുടെ ആസ്തി, ഭാര്യയ്ക്കെതിരെയുള്ള നികുതി വെട്ടിപ്പ് ആരോപണങ്ങൾ എന്നിവയും ചർച്ചയാകുന്നുണ്ട്. റിഷിയുടെ ഭാര്യ അക്ഷത മൂർത്തി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ്. ഇന്ത്യൻ വംശജയായ സ്യൂവെല്ലയ്ക്കെതിരെയും ഇത്തരത്തിലെ പ്രചാരണങ്ങൾ വ്യാപകമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |