വാഷിംഗ്ടൺ : മനുഷ്യരാശി ഇതുവരെ നേടിയിട്ടുള്ളതിൽ ഏറ്റവും വലിയ നേട്ടത്തിന്റെ കൊടുമുടിയിൽ കാലുറപ്പിച്ച നിമിഷം.... ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ ഭൂമിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർക്ക് മുന്നിലേക്ക് ആ സന്ദേശമെത്തി....' ദ ഈഗിൾ ഹാസ് ലാൻഡഡ്" ! മനുഷ്യൻ ഇന്നേവരെ കാലുകുത്തിയിട്ടുള്ള ഏക ആകാശ ഗോളവും ഭൂമിയുടെ ഏക ഉപഗ്രഹവുമായ ചന്ദ്രന്റെ മണ്ണിൽ ചുവടുറപ്പിച്ച് അമേരിക്കൻ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോംഗിന്റേതായിരുന്നു ആ സന്ദേശം.
പിന്നീട് നടന്നത് ചരിത്രമാണ്. അമേരിക്കയുടെ അപ്പോളോ 11 പേടകത്തിൽ നിന്ന് ചന്ദ്രനിലെ പ്രശാന്ത സമുദ്രം ( Sea of Tranquillity ) എന്ന ഭാഗത്ത് നീൽ ആംസ്ട്രോംഗ് തന്റെ ചുവട് പതിപ്പിച്ചിട്ട് 53 വർഷങ്ങൾ ആവുന്നു. 1969 ജൂലായ് 20ന് രാത്രി 8.17നാണ് ( യൂണിവേഴ്സൽ സമയക്രമ പ്രകാരം ) അപ്പോളോ 11ന്റെ ലാൻഡറായ ഈഗിൾ ചന്ദ്രാപരിതലത്തിലിറങ്ങിയത്. ആറ് മണിക്കൂറിനും 39 മിനിറ്റിനും ശേഷം ജൂലായ് 21 പുലർച്ചെ 2.56 നായിരുന്നു ലോകം നെഞ്ചിടിപ്പോടെ കാത്തിരുന്ന ആ നിമിഷം. നീൽ ആംസ്ട്രോംഗ് ചന്ദ്രോപരിതലത്തിൽ കാലുകുത്തി.
' മനുഷ്യന് ചെറിയ ഒരു കാൽവയ്പ്, മാനവരാശിയ്ക്ക് വലിയൊരു കുതിച്ചുചാട്ടം..." എന്നാണ് അദ്ദേഹം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ആ ചുവടുകളുടെ പാത പിന്തുടർന്ന് മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള ആർട്ടെമിസ് പദ്ധതിയുടെ പണിപ്പുരയിലാണ് നാസ ഇപ്പോൾ. അമേരിക്കയുടെ അപ്പോളോ 11 മുതൽ 17 വരെയുള്ള മിഷനുകളിലായി ഇതുവരെ 12 പേരാണ് ചന്ദ്രനിൽ കാലുകുത്തിയിട്ടുള്ളത്.
1972 ഡിസംബർ 11ന് ചന്ദ്രനിലിറങ്ങിയ അപ്പോളോ 17 ആണ് അവസാനമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്. അപ്പോളോ - 17 ലെ യാത്രികരായ ഹാരിസൺ ഷ്‌മിറ്റ്, യൂജീൻ സെർനൻ എന്നിവരാണ് ഒടുവിലായി ചന്ദ്രനിലിറങ്ങിയ മനുഷ്യർ. ചന്ദ്രനിലെ മനുഷ്യസ്പർശത്തിന്റെ ഓർമകളിലൂടെ ഒന്നു തിരിഞ്ഞുനോക്കിയാലോ ?
അപ്പോളോ 11
വിക്ഷേപണം - 1969 ജൂലായ് 16
റോക്കറ്റ് - സാറ്റേൺ V
വിക്ഷേപണ സ്ഥലം - കെന്നഡി സ്പേസ് സെന്റർ, ഫ്ലോറിഡ
തിരികെ ഭൂമിയിലെത്തിയത് - 1969 ജൂലായ് 24
ലാൻഡ് ചെയ്ത സ്ഥലം - പസഫിക് സമുദ്രം
പ്രധാന ഘടകങ്ങൾ - അപ്പോളോ കമാൻഡ് ആൻഡ് സർവീസ് മോഡ്യൂൾ - കൊളംബിയ ( ഓർബിറ്റർ ), അപ്പോളോ ലൂണാർ മോഡ്യൂൾ - ഈഗിൾ ( ലാൻഡർ )
യാത്രികർ - നീൽ ആംസ്ട്രോംഗ്, ബസ് ആൽഡ്രിൻ ( എഡ്വിൻ ആൽഡ്രിൻ ), മൈക്കൽ കോളിൻസ്
-----------------------
പ്രപഞ്ചത്തിൽ ഏകനായി !
നീൽ ആംസ്ട്രോംഗ് ചന്ദ്രോപരിതലത്തിൽ കാലുകുത്തിയതിന് 19 മിനിറ്റുകൾക്ക് ശേഷമാണ് ബസ് ആൽഡ്രിൻ ഈഗിളിന്റെ പുറത്തിറങ്ങിയത്. എന്നാൽ, മൈക്കൽ കോളിൻസിന് ചന്ദ്രോപരിതലത്തിൽ ഇറങ്ങാനായില്ല. കാരണം, അദ്ദേഹം അപ്പോൾ കമാൻഡ് മോഡ്യൂളിനെ നിയന്ത്രിച്ച് ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു.
ആംസ്ട്രോംഗും ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ തുടർന്ന 2 മണിക്കൂർ സമയത്ത് ഏകനായി ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു കോളിൻസ്. അതിരുകളില്ലാത്ത പ്രപഞ്ചത്തിൽ ഏകനായി സഞ്ചരിച്ച കോളിൻസിനെ പറ്റി ഒന്ന് ആലോചിച്ച് നോക്കൂ. ചരിത്രത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ലോകത്തെ വിസ്മയിപ്പിച്ച ഗ്രീക്ക് ദേവൻ !
1958ൽ രൂപം കൊണ്ട അമേരിക്കയുടെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിൽ 1966 - 1972 കാലയളവിൽ 18 ദൗത്യങ്ങളാണ് അപ്പോളോ മിഷന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ടത്. ഗ്രീക്ക് ദേവനായ അപ്പോളോയുടെ പേരാണ് അമേരിക്ക തങ്ങളുടെ സ്വപ്ന പദ്ധതിയ്ക്ക് നൽകിയത്. അപ്പോളോ ദൗത്യത്തിൽ ആദ്യമായി മനുഷ്യനെ വഹിച്ച അപ്പോളോ 1 പരീക്ഷണത്തിനിടെ അഗ്നിക്കിരയായി മൂന്ന് ബഹിരാകാശ യാത്രികർ ദാരുണമായി കൊല്ലപ്പെട്ടു. പിന്നീട് 1968ൽ അപ്പോളോ 7 മനുഷ്യനെയും വഹിച്ച് ബഹിരാകാശത്തെത്തി. അപ്പോളോ 8 മനുഷ്യനെ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. അപ്പോളോ 11ന്റെ റിഹേഴ്സൽ എന്നവണ്ണം 1969 മാർച്ച്, മേയ് മാസങ്ങളിൽ യഥാക്രമം അപ്പോളോ 9, 10 എന്നിവയും ബഹിരാകാശ യാത്രികരുമായി വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |