ഹെൽസിങ്കി : ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീൻ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ വിവാദമാകുന്നു. സോഷ്യൽ മീഡിയയിലൂടെ ചോർന്നതെന്ന് കരുതുന്ന വീഡിയോയിൽ സന്ന, ഫിന്നിഷ് സെലിബ്രിറ്റികളടക്കമുള്ള സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ ഡാൻസ് ചെയ്യുന്നതിന്റെയും പാട്ടുപാടുന്നതിന്റെയും ദൃശ്യങ്ങൾ കാണാം. വീഡിയോ എന്ന്, എവിടെ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. എന്നാൽ, സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വ്യക്തമാകുന്നു. വീഡിയോ പുറത്തുവന്നതോടെ സന്നയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സന്ന മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാകണമെന്ന് പോലും ചിലർ ആവശ്യപ്പെട്ടു. എന്നാൽ, മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം 36കാരിയായ സന്ന നിഷേധിച്ചു. താൻ ആൽക്കഹോൾ കുടിച്ചിരുന്നതായും സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും സന്ന പറയുന്നു. തികച്ചും നിയമപരമായ കാര്യങ്ങൾ മാത്രമാണതെന്നും സമാന പ്രായത്തിലുള്ള ആളുകളെ പോലെ ഒഴിവുസമയം സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചതിൽ എന്താണ് തെറ്റെന്നും സന്ന പറയുന്നു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാരിലൊരാളായ സന്ന ഇതിന് മുമ്പും പാർട്ടികളിലും ഫെസ്റ്റിവലുകളിലും പങ്കെടുക്കുകയും അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. വീഡിയോ പുറത്തായതിന് പിന്നാലെ സന്നയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 2019 ഡിസംബറിലാണ് സന്ന അധികാരത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |