കറാച്ചി : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് ടി.വി ചാനലുകൾക്ക് നിർദ്ദേശം നൽകി പാക് ഭരണകൂടം. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന റാലിയ്ക്കിടെ ഇസ്ലാമാബാദ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ, ഒരു വനിതാ മജിസ്ട്രേറ്റ് എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്ന് ഇമ്രാൻ പറഞ്ഞതിന് പിന്നാലെയാണ് നടപടി.
തന്റെ അനുയായിയായ ഷെഹ്‌ബാസ് ഗില്ലിനെ രാജ്യദ്രേഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു ഇമ്രാന്റെ പ്രതികരണം. ഇമ്രാൻ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായും ഇത് സമൂഹത്തിലെ സമാധാനത്തിന് ഭീഷണിയാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
കാര്യക്ഷമമായ നിരീക്ഷണവും എഡിറ്റോറിൽ നിയന്ത്രണവും നൽകാൻ മതിയായ സംവിധാനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇമ്രാന്റെ റെക്കോഡ് ചെയ്ത പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യാൻ അനുവദിക്കൂ. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തുന്ന ഇമ്രാൻ അടുത്തിടെയായി പ്രസംഗങ്ങളിൽ ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
കൃത്യനിർവഹണം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് ഇമ്രാനെതിരെ പുതിയ കേസ് എടുക്കണോ അതോ നിലവിലുള്ള കേസിൽ ചേർക്കണോ എന്ന ആലോചനയിലാണെന്ന് ആഭ്യന്തര മന്ത്രി റാണാ സാനാവുള്ള പറഞ്ഞു.
അനധികൃതമായി വിദേശസഹായം സ്വീകരിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ ഇമ്രാന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഈ ആഴ്ച രണ്ട് തവണ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ പേരിൽ അറസ്റ്റ് നേരിട്ടേക്കുമോ എന്ന ചർച്ചകൾക്കിടെയാണ് ഇമ്രാനെതിരെ പുതിയ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |