നെയ്‌റോബി : മദ്ധ്യാഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിലെ ഒരു ആനിമൽ സാങ്ങ്ച്വറിയിൽ നിന്ന് മൂന്ന് ചിമ്പാൻസിക്കുഞ്ഞുങ്ങളെ അജ്ഞാത സംഘം കടത്തി മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ലോകത്ത് ആദ്യമായാണ് ചിമ്പാൻസിക്കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നതെന്ന് അധികൃതർ പറയുന്നു.
സെപ്തംബർ 9നായിരുന്നു സംഭവം. സാംബിയ അതിർത്തിയ്ക്ക് സമീപം കതാൻഗ പ്രവിശ്യയിലെ സാങ്ങ്ച്വറിയിൽ പുലർച്ചെ 3 മണിയ്ക്ക് അതിക്രമിച്ച് കയറിയ സംഘം ചിമ്പാൻസിക്കുഞ്ഞുങ്ങളുമായി കടക്കുകയായിരുന്നു. സീസർ, ഹുസൈൻ, മോംഗ എന്നീ ചിമ്പാൻസിക്കുഞ്ഞുങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. ഇവ ഉൾപ്പെടെ ആകെ അഞ്ച് ചിമ്പാൻസിക്കുഞ്ഞുങ്ങൾ സാങ്ങ്ച്വറിയിലുണ്ടായിരുന്നു. ഇവയെ ഈ വർഷം കോംഗോയിലെ വനാന്തരങ്ങളിൽ കണ്ടെത്തിയതാണ്. രണ്ട് ചിമ്പാൻസിക്കുഞ്ഞുങ്ങൾ സാങ്ങ്ച്വറിയിലെ അടുക്കളയിൽ ഒളിക്കുകയായിരുന്നെന്ന് അധികൃതർ പറയുന്നു.
തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിന് ശേഷം സാങ്ങ്ച്വറി ഉടമയുടെ ഭാര്യയുടെ ഫോണിലേക്ക് മൂന്ന് സന്ദേശങ്ങളും തട്ടിക്കൊണ്ടുപോയ ചിമ്പാൻസികളുടെ വീഡിയോയുമെത്തി. ഉടമയുടെ മക്കളെയാണ് ആദ്യം തട്ടിക്കൊണ്ടുപോകാൻ ഉദ്ദേശിച്ചതെങ്കിലും അവർ സ്ഥലത്തില്ലാതിരുന്നതിനാൽ ചിമ്പാൻസിക്കുഞ്ഞുങ്ങളുമായി സംഘം കടക്കുകയായിരുന്നത്രെ. വൻ തുകയാണ് മോചനദ്രവ്യമായി ഇവർ ആവശ്യപ്പെട്ടതെങ്കിലും ഇത് എത്രയാണെന്ന് വ്യക്തമല്ല. നൽകിയില്ലെങ്കിൽ ചിമ്പാൻസികളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അതേ സമയം, പ്രവർത്തി മനുഷ്യത്വരഹിതമാണെന്ന് പ്രതികരിച്ച പരിസ്ഥിതി മന്ത്രിയുടെ ഉപദേഷ്ടാവ്, തട്ടിക്കൊണ്ടുപോയവരുടെ ആവശ്യത്തിന് മുന്നിൽ വഴങ്ങില്ലെന്ന് പറയുന്നു. സംഘം ആവശ്യപ്പെട്ട തുക തങ്ങളുടെ കൈവശമില്ലെന്ന് സാങ്ങ്ച്വറി അധികൃതർ വ്യക്തമാക്കി. ഒരു പക്ഷേ, പണം സംഘടിപ്പിച്ച് കൊടുത്താൻ വൈകാതെ ഇത്തരം പ്രവർത്തികൾ അവർ ആവർത്തിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
2006ൽ ഇതേ സാങ്ങ്ച്വറിയിൽ ഒരു സംഘം സാമൂഹ്യവിരുദ്ധർ രാത്രി അതിക്രമിച്ച് കയറി ചിമ്പാൻസികളുടെ കൂടിന് തീയിട്ടിരുന്നു. കൂട്ടിലുണ്ടായിരുന്ന അഞ്ച് ചിമ്പാൻസിക്കുഞ്ഞുങ്ങളിൽ രണ്ടെണ്ണം അന്ന് ചത്തിരുന്നു. 2013ൽ സാങ്ങ്ച്വറിയോട് ചേർന്ന എജ്യുക്കേഷൻ സെന്ററും അജ്ഞാത സംഘം അഗ്നിക്കിരയാക്കിയിരുന്നെങ്കിലും ആളപായമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |