മയാമി: യു.എസിലെ ഫ്ലോറിഡ സംസ്ഥാനത്തെ വിറപ്പിച്ച് ആഞ്ഞടിച്ച ഇയാൻ കൊടുങ്കാറ്റിൽ ഫോർട്ട് മയേഴ്സിലും സമീപത്തെ ലീ കൗണ്ടിയിലുമായി അഞ്ച് പേർ മരിച്ചെന്ന് റിപ്പോർട്ട്. അതേസമയം നൂറുകണക്കിന് പേർ മരിച്ചിരിക്കാമെന്നും ആയിരക്കണക്കിന് പേർ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും ലീ കൗണ്ടി ഷെരീഫ് കാർമൈൻ മാർസീനോ പറഞ്ഞു. ഇയാൻ ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12.40നാണ് മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽ ഫ്ലോറിഡ തീരത്തെ കയോ കോസ്റ്റ ദ്വീപിന് സമീപം ഇയാൻ നിലംതൊട്ടത്.
ഇയാന്റെ വരവിന് മുന്നോടിയായി ഫ്ലോറിഡയിൽ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. പ്രളയബാധിത മേഖലകളിൽ വീടുകൾക്ക് മുകളിൽ അഭയം തേടിയവരെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളിൽ രക്ഷപ്പെടുത്തുന്നുണ്ട്. 24 ലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ഇത് പുനസ്ഥാപിക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ഫ്ലോറിഡ തീരത്ത് ഫോർട്ട് മയേഴ്സ്, റ്റാംബാ ബേ മേഖലകളിൽ കനത്ത നാശനഷ്ടമുണ്ടായി. ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യു.എസിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിൽ ഒന്നാണ് ഇയാൻ. കടൽത്തീരത്തോട് ചേർന്ന വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. മരങ്ങൾ കടപുഴകി. പാർക്കിംഗ് ഏരിയകളിലെ കാറുകൾ വെള്ളത്തിനടിയിലായി.
വീടുകളുടെയും ആശുപത്രിയുടെയും റൂഫിംഗ് ഷീറ്റുകൾ പറന്നുപോകുന്നതിന്റെയും തെരുവിലെ പ്രളയജലത്തിലൂടെ സ്രാവ് ഉൾപ്പെടെയുള്ള ജീവികൾ ഒഴുകുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോർട്ട് ഷാർലെറ്റിലുള്ള ആശുപത്രിയുടെ നാലാം നിലയിലെ ഐ.സി.യു വിഭാഗത്തിലെ മേൽക്കൂരയാണ് പറന്നുപോയത്.
സംഭവ സമയം ഇവിടുണ്ടായിരുന്ന 200 രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും താഴത്തെ നിലയിലെ എമർജൻസി റൂമിലടക്കം വെള്ളം കയറി. അതേ സമയം, ഇന്നലെ ഉച്ചയോടെ ഇയാന്റെ ശക്തി കുറഞ്ഞ് വേഗത മണിക്കൂറിൽ പരമാവധി 100 കിലോമീറ്ററായി ചുരുങ്ങി. ഇയാന്റെ വരവിന് മുന്നേ ആയിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
റ്റാംബായിലെയും ഓർലാൻഡോയിലെയും വിമാന-കപ്പൽ സർവീസുകൾ റദ്ദാക്കി. ജാക്ക്‌സൺവില്ല് ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്നലെ എല്ലാ സർവീസുകളും റദ്ദാക്കി. ഫ്ലോറിഡയുടെ വടക്കൻ മേഖലകളിലൂടെ അറ്റ്‌ലാൻഡിക് സമുദ്രത്തിലേക്ക് നീങ്ങുന്ന ഇയാൻ ഇന്ന് ജോർജിയയിലും സൗത്ത് കാരലീനയിലേക്കും അടുക്കുമെന്നാണ് പ്രവചനം. വിർജീനിയ, ജോർജിയ, നോർത്ത് കാരലീന, സൗത്ത് കാരലീന എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ക്യൂബയിൽ നാശം വിതച്ച ശേഷമാണ് ഇയാൻ ഫ്ലോറിഡയിലേക്ക് നീങ്ങിയത്. ക്യൂബയിൽ രാജ്യവ്യാപകമായി വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇത് പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. രണ്ട് പേർ ക്യൂബയിൽ മരിച്ചിരുന്നു.
ബോട്ട് മുങ്ങി, 20 പേരെ കാണാനില്ല
ഇയാൻ കൊടുങ്കാറ്റിനിടെ ബുധനാഴ്ച ഫ്ലോറിഡ തീരത്തിന് സ്റ്റോക് ഐലൻഡിന് സമീപം ക്യൂബൻ അഭയാർത്ഥികളുമായി വന്ന ബോട്ട് മുങ്ങി 20 പേരെ കാണാതായെന്ന് യു.എസ് ബോർഡർ പട്രോൾ അറിയിച്ചു. 3 പേരെ യു.എസ് കോസ്റ്റ് ഗാർഡ് രക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |