മോസ്കോ : കഴിഞ്ഞ ശനിയാഴ്ച ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച് പാലത്തിലുണ്ടായ ശക്തമായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെ കസ്റ്റഡിയിലെടുത്തെന്ന് റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) അറിയിച്ചു. അഞ്ച് റഷ്യക്കാരെയും മൂന്ന് യുക്രെയിൻ, അർമേനിയൻ പൗരന്മാരെയുമാണ് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പാലത്തിലൂടെ കടന്നുപോയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
22,770 കിലോഗ്രാം ഭാരമുള്ള 22 പ്ലാസ്റ്റിക് ഫിലിം റോളുകളിലായാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നതെന്നും ഇവ ഓഗസ്റ്റിൽ യുക്രെയിനിലെ ഒഡേസ തുറമുഖത്ത് നിന്ന് ബൾഗേറിയയിലേക്ക് ബോട്ട് മാർഗ്ഗം എത്തിക്കുകയായിരുന്നെന്നും എഫ്.എസ്.ബി പറഞ്ഞു. ഇത് ജോർജിയയിലെ പോട്‌ലി തുറമുഖത്തേക്കും അവിടെ നിന്ന് അർമേനിയയിലേക്കും തുർന്ന് റോഡ് മാർഗം റഷ്യയിലേക്കും എത്തിക്കുകയായിരുന്നെന്നും അധികൃതർ പറയുന്നു.
ജോർജിയൻ ലൈസൻസ് പ്ലേറ്റോട് കൂടിയ ട്രക്ക് ഒക്ടോബർ 4ന് റഷ്യയിൽ പ്രവേശിച്ചിരുന്നു. സ്ഫോടനത്തിന് രണ്ട് ദിവസം മുന്നേ ട്രക്ക് ക്രാസ്നോഡർ മേഖലയിലെത്തിയെന്നും പറയുന്നു. സ്ഫോടനത്തെ ' ഭീകരാക്രമണം " എന്ന് വിശേഷിപ്പിച്ച എഫ്.എസ്.ബി ആക്രമണത്തിന് പിന്നിൽ യുക്രെയിന്റെ സീക്രട്ട് സർവീസാണെന്നും കീവ് ആസ്ഥാനമായുള്ള അവരുടെ ഒരു ഏജന്റാണ് സ്ഫോടനം ഏകോപിപ്പിച്ചതെന്നും പറഞ്ഞു.
ഉഗ്രസ്‌ഫോടനത്തിന് പിന്നാലെ പാലത്തിന്റെ ഒരു ഭാഗം ഭാഗികമായി തകർന്ന് കടലിൽ പതിച്ചിരുന്നു. സമാന്തര റെയിൽ പാലത്തിലുണ്ടായിരുന്ന ചരക്ക് ട്രെയിനിന്റെ ഏഴ് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു. ഗതാഗതം വൈകാതെ റഷ്യ ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. മൂന്ന് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
യൂറോപ്പിലെ ഏറ്റവും വലുതും തെക്കൻ യുക്രെയിനിലേക്ക് റഷ്യൻ സൈന്യത്തിന് ആയുധങ്ങളും മറ്റും എത്തിക്കാൻ ഉപയോഗിച്ചിരുന്നതുമായ തന്ത്രപ്രധാനമായ കെർച് പാലത്തിലെ സ്ഫോടനത്തിന് തിരിച്ചടിയായി കീവ് ഉൾപ്പെടെയുള്ള യുക്രെയിൻ നഗരങ്ങളിൽ തിങ്കളാഴ്ച മുതൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |