കീവ് : രണ്ടാഴ്ചയ്ക്കിടെ യുക്രെയിന്റെ തെക്കൻ നഗരമായ ഖേഴ്സണിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് 32 സാധാരണക്കാർ. ഖേഴ്സൺ നഗരത്തിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതിന് ശേഷമുള്ള കണക്കാണിതെന്ന് യുക്രെയിൻ പൊലീസ് പറഞ്ഞു. നവംബർ 11നാണ് റഷ്യൻ സേന ഖേഴ്സണിൽ നിന്ന് പൂർണമായി പിൻവാങ്ങിയത്. ഏകദേശം ഒമ്പത് മാസത്തോളം ഖേഴ്സൺ പ്രവിശ്യയുടെ തലസ്ഥാനമായ ഖേഴ്സൺ നഗരം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. നിലവിൽ നിപ്രോ നദിയുടെ കിഴക്കൻ കരയിലുള്ള ഖേഴ്സൺ പ്രവിശ്യാ മേഖലയിലാണ് റഷ്യൻ സേന നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് നദിയുടെ മറുകരയിലുള്ള ഖേഴ്സൺ നഗരത്തെ ലക്ഷ്യമാക്കി റഷ്യ തുടർച്ചയായി ഷെല്ലാക്രമണം നടത്തുന്നത്. റഷ്യ പിന്മാറിയതിന് പിന്നാലെ ഖേഴ്സണിലേക്ക് താമസക്കാർ തിരികെയെത്തിയെങ്കിലും ഇപ്പോൾ ഷെല്ലാക്രമണവും ശൈത്യവും വർദ്ധിച്ച സാഹചര്യത്തിൽ ഇവരെ രാജ്യത്തെ മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. അതേ സമയം, തങ്ങൾ സാധാരണക്കാരെ ലക്ഷ്യമാക്കുന്നെന്ന ആരോപണം റഷ്യ തള്ളി. ഖേഴ്സൺ നഗരത്തിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി പ്രസിഡൻഷ്യൽ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |