ലിമ : പെറുവിൽ മുൻ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയുടെ ജയിൽ ശിക്ഷ 18 മാസമായി നീട്ടി. ആദ്യം ഏഴ് ദിവസത്തേക്ക് തടവിലാക്കപ്പെട്ട പെഡ്രോ ക്രിമിനിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് ശിക്ഷാ കാലയളവ് 18 മാസമായി നീട്ടിയതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഡിസംബർ 7നാണ് പെഡ്രോ കാസ്റ്റില്ലോയെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയത്. പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ ഗുരുതരമായതോടെ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി ആൽബെർട്ടോ ഒട്ടറോള 30 ദിവസത്തേക്ക് രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പാർലമെന്റ് പിരിച്ചുവിടാൻ ശ്രമിച്ചതിനാണ് കാസ്റ്റില്ലോയെ എം.പിമാർ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയത്. പിന്നാലെ വൈസ് പ്രസിഡന്റ് ഡിന ബൊളുവാർട്ടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റിരുന്നു. ഇംപീച്ച്മെന്റിന് പിന്നാലെയാണ് അഴിമതി, ഗൂഢാലോചന ആരോപണങ്ങൾ നേരിടുന്ന പെഡ്രോയെ പൊലീസ് അറസ്റ്റ് ചെയ്തത്. പെഡ്രോയെ വിട്ടയക്കണമെന്ന് കാട്ടി രാജ്യത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്. ഇതുവരെ 15 പേർ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |