ബാത്തുമി: വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ദിവ്യ ദേശ്‌മുഖിന് കിരീടം. കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ് 19കാരിയായ ദിവ്യ. ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്ന വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് ടൈബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തിയത്.
റാപ്പിഡ്, ബ്ലിറ്റ്‌സ് ഫോര്‍മാറ്റുകളിലാണ് ടൈ ബ്രേക്കര്‍ ഗെയിമുകള്‍. ഓരോ നീക്കത്തിനും പത്ത് സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള പത്ത് മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം. ഹംപിയോ, ദിവ്യയോ ജയിച്ചാലും ഇന്ത്യക്ക് ആദ്യ വനിതാ ലോകകപ്പ് ചാമ്പ്യന്‍ ഉറപ്പായിരുന്നു. ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
ദിവ്യ - ഹംപി ഫൈനല്‍ തലമുറകളുടെ പോരാട്ടമായിരുന്നു. ഹംപിയുടെ പകുതി പ്രായമേ ദിവ്യയ്ക്കുള്ളൂ. ഹംപി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ശേഷം പിന്നീട് രണ്ട് വനിതകള്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് ഈ പദവി നേടിയിട്ടുള്ളൂ. ഡി ഹരിക, വൈശാലി എന്നിവരാണ് അവര്‍. ഈ പട്ടികയിലാണ് ഇപ്പോള്‍ ദിവ്യയുടെ ഇടംപിടിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |