ന്യൂയോർക്ക്: തീവ്രവാദം സംബന്ധിച്ച പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അത് നിങ്ങളുടെ മന്ത്രിയോട് ചോദിക്കണമെന്ന ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. തീവ്രവാദം വ്യാപിക്കുന്നത് ദക്ഷിണേഷ്യ എത്രനാൾ കാണേണ്ടി വരുമെന്ന് ഇന്ത്യയെ കൊള്ളിക്കാൻ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തനോടായിരുന്നു എസ്. ജയശങ്കറുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തകരുമായി സംവദിക്കുന്നതിനിടെയാണ് ജയശങ്കറോട് പാകിസ്ഥാനി മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യമെത്തിയത്. മാദ്ധ്യമ പ്രവർത്തകന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കിട്ടിയെന്ന് മാത്രമല്ല ഭീകരതയുടെ പ്രഭവ കേന്ദ്രമാണ് പാകിസ്ഥാനെന്ന് കാട്ടി ജയശങ്കർ കടന്നാക്രമിക്കുകയും ചെയ്തു.
പാകിസ്ഥാൻ നല്ല ഉപദേശങ്ങൾ ചെവിക്കൊള്ളാറില്ല. ലോകം ഇന്ന് അവരെ ഭീകരതയുടെ പ്രഭവ കേന്ദ്രമായാണ് കാണുന്നത്. എത്രകാലം പാകിസ്ഥാൻ ഇങ്ങനെ ഭീകരവാദം തുടരാൻ ഉദ്ദേശിക്കുന്നുവെന്ന് പറയാൻ കഴിയുന്നത് അവിടുത്തെ മന്ത്രിമാർക്കാണ്. ലോകം വിഡ്ഢികളല്ല. ലോകം ഒന്നും മറക്കുകയുമില്ല. തീവ്രവാദത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളെയും സംഘടനകളെയുമൊക്കെ എല്ലാവർക്കും അറിയാം. സ്വന്തം പ്രവൃത്തികൾ നന്നാക്കി നല്ലൊരു അയൽക്കാരാകാൻ ശ്രമിക്കുക എന്നതാണ് നിങ്ങൾക്ക് തരാനുള്ള ഉപദേശമെന്നും ജയശങ്കർ പറഞ്ഞു.
വീട്ടുമുറ്റത്ത് പാമ്പിനെ വളർത്തിയാൽ.....
ഇന്ത്യയെ വിമർശിച്ച പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാറിനും ജയശങ്കർ ചുട്ടമറുപടി നൽകി. വീട്ടുമുറ്റത്ത് പാമ്പുകളെ വളർത്തിയാൽ അത് അയൽക്കാരെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും അവ സ്വന്തം വീട്ടുകാരെ തന്നെ കടിക്കുമെന്നും പാക് സന്ദർശനത്തിനിടെ യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ പറഞ്ഞത് ജയശങ്കർ ഓർമ്മപ്പെടുത്തി. അന്ന് പാക് വിദേശകാര്യ മന്ത്രിയായിരുന്ന ഹിനയുടെ മുന്നിൽ വച്ചായിരുന്നു ഹിലരിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ ഭീകരതയെ ഉപയോഗിക്കുന്നുവെന്നും ഇന്ത്യയെക്കാൾ നന്നായി ഭീകരത പ്രയോഗിക്കാൻ മറ്റൊരു രാജ്യത്തിനുമാകില്ലെന്നുമാണ് ഹിനയുടെ ആരോപണം.
അതേ സമയം, അഫ്ഗാനിസ്ഥാൻ വീണ്ടും മറ്റ് രാജ്യങ്ങൾക്കെതിരായ ഭീകരതയുടെ താവളമായി പ്രവർത്തിക്കരുതെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അഫ്ഗാനിസ്ഥാൻ ഇത് മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും യു.എൻ രക്ഷാ സമിതിയിലെ ഭീകരവാദ വിരുദ്ധ ചർച്ചക്കിടെ ജയശങ്കർ പറഞ്ഞു. ' ഭീകരതയുടെ സമകാലിക പ്രഭവകേന്ദ്രം " വളരെ സജീവമായി തുടരുകയാണെന്ന് പറഞ്ഞ് ചൈനയേയും സഖ്യകക്ഷി പാകിസ്ഥാനെയും അദ്ദേഹം വിമർശിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |