ന്യൂയോർക്ക് : ' ഒറ്റപ്പെട്ട ഒരു ദ്വീപിലേക്ക് പോകേണ്ടി വന്നാൽ എന്തൊക്കെ ഉത്പന്നങ്ങളാകും നിങ്ങൾ കൂടെകൂട്ടുക ?" യു.എസിലെ പ്രശസ്തമായ ഗ്രോസറി കമ്പനിയായ ട്രേഡർ ജോസ് തങ്ങളുടെ 18,000ത്തോളം കസ്റ്റമേഴ്സിനിടെയിൽ നടത്തിയ സർവേയിലെ ചോദ്യമാണിത്. സ്നാക്കുകൾ, പാനിയങ്ങൾ, പ്രധാനഭക്ഷണം, വീട്ടുപകരണങ്ങൾ എന്നിങ്ങനെ കാറ്റഗറി തിരിച്ചുവേണം ഉത്തരം പറയാൻ.
ഇതിൽ പ്രധാന ഭക്ഷണം എന്ന കാറ്റഗറിയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തത് ഒരു ഇന്ത്യൻ കോംബോ ആണ്; ബട്ടർ ചിക്കനും ബസ്മതി റൈസും. ! 14ാമത് ആനുവൽ കസ്റ്റർമർ ചോയ്‌സ് അവാർഡിന്റെ ഭാഗമായിട്ടായിരുന്നു സർവേ. ബട്ടർ ചിക്കൻ - ബസ്മതി റൈസ് അടക്കം ഓരോ കാറ്റഗറിയിലും വിജയിച്ചവയുടെ ലിസ്റ്റ് ട്രേഡർ ജോസ് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ബട്ടർ ചിക്കൻ - ബസ്മതി റൈസ് കോംബോയുടെ റെസിപ്പിയും അവയുടെ പ്രത്യേകതകളും ട്രേഡർ ജോസ് പങ്കുവച്ചു. ഇന്ത്യയിലടക്കം ജനപ്രീതിയുള്ള ഏഷ്യൻ വിഭവമായ ചിക്കൻ ടിക്ക മസാലയ്ക്കാണ് പ്രധാന ഭക്ഷണ കാറ്റഗറിയിൽ രണ്ടാം സ്ഥാനം. വെജിറ്റേറിയൻ കാറ്റഗറിയിൽ ഇന്ത്യൻ വിഭവമായ പാലക് പനീർ നാലാം റണ്ണർ അപ് ആയി.
ഇതാദ്യമായല്ല ട്രേഡർ ജോസിന്റെ ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഭക്ഷണത്തോടുള്ള പ്രിയം പുറത്തുവരുന്നത്. മുമ്പ് ട്രേഡർ ജോസ് കസ്റ്റമേഴ്സിനായി മത്തങ്ങ കൊണ്ടുള്ള സമോസ ലിമിറ്റഡ് എഡിഷനായി പുറത്തിറക്കിയിരുന്നു. ബിരിയാണി മുതൽ ഗോൽഗാപ്പ വരെയുള്ള ഇന്ത്യൻ വിഭവങ്ങൾ ഇപ്പോൾ ലോകത്തിന്റെ പല ഭാഗത്തും തരംഗമാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |