കട്ടപ്പന : മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് അയൽവാസിയെ തലയ്ക്കടിച്ചു കൊന്നു.ചെല്ലാർകോവിൽ ഒന്നാം മൈൽ ഇടപ്പാടിയിൽ (ഇരിപ്പാൻപാറയിൽ) ഷാജി തോമസ് ( 35 )ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇയാളുടെ സുഹൃത്തുകൂടിയായ രാഹുൽ രമണനെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച്ച ഉച്ചക്ക് 12.30നാണ് കൊലപാതകം നടന്നത്.രാഹുലും ഷാജിയും ഒരുമിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു.ഇന്നലെയും രാവിലെ മുതൽ ഇരുവരും രാഹുലിന്റെ വീട്ടിലിരുന്ന് മദ്യപിച്ചു.തുടർന്ന് ഉച്ചയോടെ ഇവർ തമ്മിൽ പണത്തെ ചൊല്ലി വാക്കു തർക്കമുണ്ടായി.ഇതിനൊടുവിൽ പ്രകോപിതനായ രാഹുൽ വടി ഉപയോഗിച്ച് ഷാജിയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഷാജിയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രാഹുൽ അയൽപ്പക്കത്തെ വീട്ടിലെത്തി,ആസ്വഭാവികത തോന്നിയ വീട്ടുകാർ വിവരം ആരാഞ്ഞപ്പോഴാണ് താൻ ഒരാളെ അടിച്ച് കൊലപ്പെടുത്തിയെന്ന് രാഹുൽ വെളിപ്പെടുത്തിയത്.ഉടൻ തന്നെ അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.തുടർന്ന് വണ്ടൻമേട് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.ഇവർക്കൊപ്പം മദ്യപിക്കാൻ ഉണ്ടായിരുന്നുവെന്ന് കരുതുന്ന മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.കൊലപാതകം നടന്ന വീടിനുള്ളിൽ ഇടുക്കിയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി.കൊല്ലപ്പെട്ട ഷാജിയും രാഹുലും തമ്മിൽ മുൻപും ഏറ്റുമുട്ടൽ നടത്തിയിട്ടുണ്ട്.സ്ഥിരം മദ്യപിക്കുന്ന സ്വഭാവമുള്ള ആളുകളായിരുന്നു ഇവരെന്നും പറയുന്നു.ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് തുടരന്വേഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |