രോഗികൾ കാത്തുനിൽക്കേണ്ടത് മണിക്കൂറുകൾ
അടൂർ : അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത് നിരവധി രോഗികളാണ്. കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ നിന്നുള്ളവർവരെയുണ്ടാകും. പക്ഷേ ആശുപത്രിയുടെ പ്രവർത്തനം വേണ്ടത്ര കാര്യക്ഷമല്ല. ഒ. പി ടിക്കറ്റ് നൽകാൻ പ്രധാന കെട്ടിടത്തിന് പുറത്തായി ഒരു കൗണ്ടർ മാത്രമാണുള്ളത്. ശരാശരി ആയിരത്തോളം രോഗികൾ ഒരു ദിവസം ചികിത്സ തേടിയെത്തുന്നുണ്ട്. എമർജൻസി കേസിൽ ഉൾപ്പെടെയുള്ളവർക്കും പഴയ ടിക്കറ്റിൽ പുതിയ നമ്പർ ഇടാമെങ്കിലും ഇൗ ഒരുകൗണ്ടർതന്നെ ആശ്രയം. ഒരുവിധത്തിൽ ടിക്കറ്റ് വാങ്ങി ഡോക്ടറുടെ മുറിക്കു മുന്നിലെത്തിയാൽ അവിടെയും തിരക്ക്. നിയന്ത്രണത്തിന് സംവിധനമില്ലാത്തതിനാൽ മിടുക്കുള്ളവർ ഇടിച്ചുകയറുന്ന സ്ഥിതി. പരിശോധനകൾക്ക് പണം അടയ്ക്കുന്നതിന് മൂന്ന് കൗണ്ടറുകൾ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെയും നീണ്ട കാത്തുനിൽപ്പുവേണം പണമടച്ച് രസീതുവാങ്ങാൻ. മരുന്ന് വാങ്ങുന്നതാണ് മറ്റൊരു കടമ്പ. ഡേറ്റാ എൻട്രി ഒാപ്പറേറ്റർമാരുടെ കുറവാണ് ഒ. പി, കാഷ് കൗണ്ടർ എന്നിവിടങ്ങളിൽ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് കാരണം. കുറഞ്ഞത് എട്ടുപേർ വേണ്ടിടത്ത് അഞ്ചുപേർ മാത്രമാണുള്ളത്. ഇതിലാരെങ്കിലും അവധിയായാൽ പ്രശ്നം വീണ്ടും സങ്കീർണമാകും.രണ്ടിടത്തും കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തിയാൽ ദുരിതത്തിന് അറുതിയാകും. ഒ. പി വിഭാഗത്തിൽ ടോക്കൺ സംവിധാനത്തിലൂടെ ടെല്ലർ കൗണ്ടർ ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
----------------------------------
രോഗികൾ ആശുപത്രിയിൽ വലയുകയാണ്. പനി ബാധിച്ച് ഡോക്ടറെ കാണാൻ എത്തിയ എനിക്ക് ഒ. പി ടിക്കറ്റ് ലഭിക്കാൻ ഒരുമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. ആവശ്യമായ കൗണ്ടറുകൾ പ്രവർത്തിപ്പിച്ച് ബുദ്ധിമുട്ടിന് പരിഹാരം കാണെണം.
വർഗീസ്,
കേരളകൗമുദി ഏജന്റ്, മിത്രപുരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |