SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.05 AM IST

ട്രെയിൻ യാത്രയിലെ രാത്രി പരിഷ്‌കാരങ്ങൾ

photo

ട്രെയിനിലെ രാത്രി യാത്രകൾ സുഖപ്രദമാക്കാൻ റെയിൽവേ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതനുസരിച്ച് രാത്രി പത്തുമണിക്ക് ശേഷം യാത്രക്കാർ നിരവധി നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിർദ്ദേശങ്ങൾ പൊതുവെ രാത്രിയാത്ര അച്ചടക്കപൂർണമാക്കാൻ വേണ്ടിയുള്ളതായതിനാൽ സ്വാഗതാർഹമാണ്. രാത്രി പത്തിനുശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ ഉറക്കെ പാട്ട് കേൾക്കാനോ അത്യാവശ്യത്തിനല്ലാതെ ലൈറ്റുകൾ തെളിക്കാനോ പാടില്ല. പാട്ട് കേൾക്കണമെന്നുള്ളവർ നിർബന്ധമായും ഇയർഫോൺ ഉപയോഗിക്കണം. മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെയാണ്: രാത്രി പത്തിനുശേഷം മദ്ധ്യബർത്തിലെ യാത്രികന് കിടക്കാൻ സീറ്റ് നിവർക്കുന്നതിന് ലോവർബർത്ത് യാത്രികൻ അനുവദിക്കണം. ട്രെയിൻ സർവീസുകളിൽ ഓൺലൈൻ ഭക്ഷണം രാത്രി 10ന് ശേഷം നല്‌കില്ല. അതേസമയം ഇ - കാറ്ററിംഗ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിഭക്ഷണമോ പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാം.

ട്രെയിനുകളിൽ പൊതുമര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ ഉടനടി ഇടപെടാനും ഓൺബോർഡ് ടി.ടി.ഇ, കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശങ്ങളുടെ വിവരണം ഓരോ കമ്പാർട്ടുമെന്റിലും സ്ഥാപിക്കുന്നത് നല്ലതാണ്. അതല്ലെങ്കിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രധാന സ്ഥലത്ത് ഈ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്. റെയിൽവേ യാത്രക്കാരുടെ ഭാഗത്തുനിന്ന് ചിന്തിച്ച് തുടങ്ങുന്നു എന്നതിന്റെ തുടക്കമായും ഈ നിർദ്ദേശങ്ങളെ പരിഗണിക്കാം. ഇന്ത്യയിലോടുന്ന ഭൂരിപക്ഷം ട്രെയിനുകളുടെ കോച്ചുകൾക്കും ദശാബ്ദങ്ങളായി വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാൽ ടിക്കറ്റ് നിരക്ക് പല തട്ടുകളായി പലതവണ ഉയർത്തുകയും ചെയ്തു. കമ്പാർട്ടുമെന്റുകളിലെ സീറ്റുകൾ ആധുനിക കാലത്തിന് അനുസൃതമായി പരിഷ്കരിക്കപ്പെടണം. വന്ദേഭാരത് ട്രെയിനുകളിലെ മാറ്റം പുതിയ കാലത്തിന് യോജിച്ചതാണ്. അതേ സൗകര്യങ്ങൾ സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകളിലും ഉണ്ടാകണം. രാജ്യം വികസിക്കുന്നെന്ന് പറയുന്നത് ജനങ്ങൾക്ക് അനുഭവപ്പെടേണ്ടത് ഇങ്ങനെയൊക്കെയാണ്. ദീർഘദൂര ട്രെയിനുകളിൽ സ്വകാര്യ ഹോട്ടലുകാർക്ക് റസ്റ്റോറന്റുകളും കാറ്ററിംഗും അനുവദിക്കാവുന്നതാണ്. യാത്രയുടെ സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യങ്ങൾക്കുമാണ് റെയിൽവേ മുൻഗണന നല്‌കേണ്ടത്.

റെയിൽവേ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ പരമാവധി പാലിക്കാനും ഉൾക്കൊള്ളാനും യാത്രക്കാരും ശ്രമിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിലെ യാത്രക്കാർ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ അനാവശ്യമായി ബഹളം വയ്ക്കുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യില്ല. സ്‌കൂൾതലത്തിലെ പഠനം പൂർത്തിയാകും മുമ്പുതന്നെ പാഠ്യപദ്ധതിയുടെ ഭാഗമായി ഇത്തരം പൗരധർമ്മങ്ങളൊക്കെ അവർ പഠിച്ചിരിക്കും. ഇവിടെയും ചെറിയ പ്രായത്തിൽത്തന്നെ കുട്ടികളെ ഇതൊക്കെ പഠിപ്പിക്കേണ്ടതാണ്. അങ്ങനെ വരുമ്പോൾ ആരും പറയാതെതന്നെ യാത്രാവേളകളിൽ അവർ മര്യാദയ്ക്ക് പെരുമാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN RAILWAY NEW NIGHT RULES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.