SignIn
Kerala Kaumudi Online
Friday, 20 September 2024 5.27 AM IST

പഴയ വിജയനും പുതിയ വിജയനും

Increase Font Size Decrease Font Size Print Page

niyamasabha

ഇന്ധന സെസിനെതിരെ സമരംചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തക മിവ ജോളിയെയും ഷാഫി പറമ്പിൽ എം.എൽ.എയെയും കൈയേറ്റം ചെയ്ത എറണാകുളം കളമശ്ശേരിയിലെ പൊലീസുദ്യോഗസ്ഥനെതിരെ നടപടിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നടപടിക്കാര്യത്തിൽ മുഖ്യമന്ത്രിയിൽനിന്ന് അനുകൂലമായ എന്തോ ഒരു മറുപടി അദ്ദേഹം പ്രതീക്ഷിച്ചെന്ന് തോന്നി. നടപടി ആവശ്യപ്പെട്ട് ഒരു നിമിഷം അദ്ദേഹം മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി കാത്തിരുന്നു. ഞാനേതോ മാവിലായിക്കാരനെന്ന മട്ടിലിരുന്നതേയുള്ളൂ മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിയില്ലാതെ സഹകരിക്കാൻ നിർവാഹമില്ലെന്ന് സതീശൻ വ്യക്തമാക്കി. അനുകൂല മറുപടിയുണ്ടാവാൻ ഇടയില്ലെന്ന തീർച്ച പ്രതിപക്ഷത്തെ പിൻനിരക്കാർക്കുണ്ടായിരുന്നു. സഭയിലേക്ക് കടന്നുവരുമ്പോൾ തന്നെ കൈയിൽ കരുതിവച്ച പ്ലക്കാർ‌‌ഡുകളും മറ്റുമായി അവർ നടുത്തളത്തിലേക്ക് പാഞ്ഞു. ശേഷം പറയേണ്ടല്ലോ. ശൂന്യവേളയിൽ നടുത്തളത്തിലെ പതിവ് കലാപരിപാടികൾ പ്രതിപക്ഷം ആടിത്തീർത്തു. പ്ലക്കാർഡുകൾ സ്പീക്കറുടെ മുഖം മറച്ച് ഉയർത്തിപ്പിടിച്ചു. മുദ്രാവാക്യങ്ങൾ മുഴങ്ങി. ശ്രദ്ധക്ഷണിക്കൽ, ഉപക്ഷേപങ്ങൾ എന്നിവ സ്പീക്കർ റദ്ദാക്കി മറ്റ് കാര്യപരിപാടികൾ വേഗത്തിൽ തീർത്ത് സഭ ഇന്നലത്തേക്ക് പിരിഞ്ഞു. സമയം 11.32. പഞ്ചായത്തീരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ ചർച്ച കൂടാതെ സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടു. ധനവിനിയോഗബിൽ ദോശ ചുട്ടെടുക്കും വണ്ണം പാസാക്കി.

ജനപിന്തുണയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നാണ്, പ്രതിപക്ഷത്തിന്റെ ഇന്ധനസെസ്, നികുതി പരിഷ്കരണാദി സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചത്. കളമശ്ശേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകയ്ക്കെതിരെ ഉണ്ടായത് പൊലീസിന്റെ കരുതലാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. വാഹനത്തിന് മുന്നിലേക്ക് ചാടി അപകടം വരാതിരിക്കാനുള്ള കരുതൽ. വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച ഷാഫി പറമ്പിലിന്റെ കണ്ണിൽ നരേന്ദ്രമോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് കേരളത്തിൽ നടക്കുന്നത്. താടിയില്ല, കോട്ടിട്ടില്ല എന്നത് മാത്രമാകരുത് മോദി- പിണറായി വ്യത്യാസമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി ഇതിനെ ചെറുചിരിയോടെ പുച്ഛിച്ച് തള്ളി.

യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി സമരത്തെയും അതുവഴി യൂത്ത് കോൺഗ്രസുകാരെത്തന്നെയും കളിയാക്കാൻ മുഖ്യമന്ത്രി തയാറായി. "ഞാൻ പാലക്കാട്ടേക്ക് പോവുകയാണ്. റോഡിങ്ങനെ വിജനമായി കിടക്കുകയാണ്. അപ്പോൾ രണ്ടുപേർ ബൈക്കിൽ വരുന്നു. അതിൽ പിറകിലിരുന്നയാൾ കൈയിലിരുന്ന കറുത്തതുണി വീശിക്കാണിക്കുന്നു. ഇതാണ് സമരം "- അദ്ദേഹം പറഞ്ഞു. തന്റെ വാഹനവ്യൂഹം താനായിട്ട് പറഞ്ഞിട്ടുള്ള ഏർപ്പാടല്ല എന്നദ്ദേഹം കൈമലർത്തി. അത് സെക്യൂരിറ്റി കമ്മിറ്റിവക ഏർപ്പാടാണ്. മുഖ്യമന്ത്രിയായാലുള്ള നാട്ടുനടപ്പ് എന്ന മട്ട്.

മുഖ്യമന്ത്രി വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞ വാർത്ത വായിച്ച് അദ്ദേഹത്തിന് മറുപടി പറയണമെന്നുണ്ടായിരുന്നുവത്രേ. പഴയ വിജയനായിരുന്നെങ്കിൽ പറഞ്ഞേനെ. ഇപ്പോൾ അങ്ങനെയല്ലല്ലോ.

പഴയ വിജയനെയും പുതിയ വിജയനെയും തനിക്ക് പേടിയില്ല എന്നാണ് പ്രതിപക്ഷനേതാവിന്റെ മറുപടി. മുഖ്യമന്ത്രി റോഡിലിറങ്ങിയാൽ ആളുകളുടെ സഞ്ചാരം മുടങ്ങുന്ന സ്ഥിതിയായതിനാൽ ആളുകളെ ഓർത്ത് വീട്ടിലിരിക്കാൻ പറഞ്ഞുപോയതാണെന്ന് സതീശൻ ബോധിപ്പിച്ചു.

പ്രസംഗിക്കുന്നതിനിടയിലെ ഭരണപക്ഷക്കാരുടെ കമന്റടി കൂടിയപ്പോൾ പ്രതിപക്ഷനേതാവിന് സഹികെട്ടു. പ്രതിപക്ഷക്കാർ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. ഭരണപക്ഷക്കാർ നടുത്തളത്തിനടുത്തുവരെ എത്തി അവരോട് കയർത്തു. അങ്ങനെ 10.53 ആയപ്പോൾ നിവൃത്തിയില്ലെന്ന് കണ്ട് സ്പീക്കർ എ.എൻ. ഷംസീർ സഭ തത്‌കാലം നിറുത്തിവച്ചു. 11.15ന് പുനരാരംഭിച്ചപ്പോൾ ശാന്തമായിരുന്നു. പ്രതിപക്ഷനേതാവ് പറഞ്ഞ് മുഴുമിപ്പിച്ചു. പൊലീസുദ്യോഗസ്ഥനെതിരായ നടപടിക്കാര്യത്തിൽ രണ്ടിലൊന്ന് അറിയണമെന്ന നിലപാടിൽ അദ്ദേഹം നിന്നു. പ്രതീക്ഷിച്ച ഉത്തരമുണ്ടാവാത്ത സ്ഥിതിക്ക് നടുത്തളബഹളമല്ലേ പ്രതീക്ഷിക്കാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIYAMASABHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.