വെള്ളറട: മന്ത്രവാദത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ. തേക്കുപാറ മൂങ്ങോട് ജുമ മസ്ജിദിലെ ഇമാം വിതുര ചായം സ്വദേശി സജീർ മൗലവി (49) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 4നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാതിരുന്ന വീട്ടമ്മയ്‌ക്ക് സർപ്പശാപമുണ്ടെന്നും അത് മാറ്റിയാൽ കുട്ടികൾ ലഭിക്കുമെന്നും പൂജാദ്രവ്യങ്ങളുമായി പ്രതി താമസിക്കുന്നയിടത്ത് എത്താനും ആവശ്യപ്പെട്ടു.
മസ്ജിദിലെ അംഗമായ യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനാണ് ഇമാം. ഇയാൾ പറഞ്ഞതനുസരിച്ച് ബന്ധുക്കളുമൊത്ത് യുവതി ഇമാമിന്റെ താമസ സ്ഥലത്തെത്തി . ഇയാൾ മന്ത്രവാദത്തിനായി യുവതിയെ ഇരുട്ടുമുറിക്കുള്ളിൽ പ്രവേശിപ്പ് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. നാല് വിവാഹം കഴിച്ച ഇയാൾക്കെതിരെ ജോലി നോക്കിയിരുന്നയിടങ്ങളിൽ പീഡന പരാതികളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയും ബന്ധുക്കളും പൊലീസിന് പരാതി നൽകിയെന്നറിഞ്ഞ് ആറ്റിങ്ങലിലും കിളിമാനൂരിലും മറ്റുള്ളവരുടെ സഹായത്തോടെ ഒളിവിൽ പോകാൻ ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ കൂട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ തിങ്കളാഴ്ച വിതുരയിലെ വീട്ടിലേക്ക് വരുന്ന വഴി തൊളിക്കോട് വച്ച് വെള്ളറട സി. ഐ മൃദുൽ കുമാർ, സി. പി. ഒ മാരായ ദീപു എസ്. കുമാർ, സജിൻ, ഷൈനു, പ്രദീപ് എന്നിവരടങ്ങുന്ന പൊലീസ് സംഘം പ്രതിയെ പിടികൂടി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |