കല്ലമ്പലം: വഴിത്തർക്കത്തെ തുടർന്ന് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച അമ്മാവൻ അക്രമത്തിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ നാവായിക്കുളം വെള്ളൂർക്കോണം എസ്.ജെ.നിവാസിൽ ജാസ്മിനെ (39)കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മാവൻ തമ്പിയെന്ന പി.ഇസ്മായിലാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് ജാസ്മിൻ പൊലീസിന് മൊഴി നൽകി.
അക്രമത്തിന് പിന്നാലെ വിഷം കഴിച്ച ഇസ്മായിലും ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളായി വഴി തർക്കത്തെ തുടർന്ന് ജാസ്മിന്റെ അമ്മയും തമ്പിയും തമ്മിൽ കേസ് നടക്കുകയാണ്. ജാസ്മിന്റെ പിതാവ് റഷീദിന്റെ കടയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. റഷീദ് കേസിന്റെ ആവശ്യത്തിനായി കോടതിയിൽ പോയിരിക്കെയായിരുന്നു അക്രമം. ജാസ്മിൻ മാത്രം കടയിലുണ്ടായിരുന്നപ്പോഴാണ് തമ്പി കുപ്പിയിൽ പെട്രോളുമായെത്തിയത്. തുടർന്ന് കടയിലും ജാസ്മിന്റെ ദേഹത്തേക്കും പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടർന്നതിനെ തുടർന്ന് കടയുടെ പുറത്തേക്കോടിയ ജാസ്മിൻ നിലത്ത് കിടന്നുരുണ്ടു. നിലവിളികേട്ടെത്തിയ നാട്ടുകാർ തീകെടുത്തിയ ശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച തമ്പിയെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് കാവലിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |