തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച സംഭവത്തിലെ പ്രതിസ്ഥാനത്തുണ്ടെന്ന് സംശയിക്കുന്ന കുണ്ടമൺകടവിലെ ആർ.എസ്.എസ് പ്രവർത്തകൻ പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാല് പേരെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. പ്രകാശിന്റെ സുഹൃത്തുക്കളും കുണ്ടമൺകടവ് സ്വദേശികളുമായ കൃഷ്ണകുമാർ(43), ശ്രീകുമാർ(45), സതികുമാർ(38), രാജേഷ്(38) എന്നിവരാണ് പിടിലായത്.
ആർ.എസ്.എസ് പ്രവർത്തകരായ ഇവർക്ക് ആശ്രമം കത്തിക്കൽ കേസിലും പങ്കുണ്ടെന്നാണ് സൂചന. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ കത്തിച്ചതിന് ശേഷം ആശ്രമത്തിന് മുന്നിൽ റീത്ത് കൊണ്ടുവച്ചത് താനാണെന്ന് കൃഷ്ണകുമാർ സമ്മതിച്ചിട്ടുണ്ട്. റീത്ത് കെട്ടി നൽകിയത് പ്രകാശനാണെന്നും ഇയാൾ പറഞ്ഞു. റിമാൻഡ് ചെയ്‌ത പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ആശ്രമം കത്തിക്കൽ കേസിൽ ഇതിന് ശേഷമേ വ്യക്തത വരൂ . പ്രകാശ് മരിച്ച ദിവസം നാലുപേരും ചേർന്ന് പ്രകാശിനെ മർദ്ദിച്ചെന്നാണ് പരാതി. മരണത്തെ തുടർന്നുള്ള സഹോദരന്റെ പരാതിയിലാണ് പ്രകാശും സുഹൃത്തുക്കളുമാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതെന്ന വെളിപ്പെടുത്തലുണ്ടായത്. അതുവരെ പ്രതികളെക്കുറിച്ച് പൊലീസിന് തുമ്പൊന്നുമില്ലായിരുന്നു.
2022 ജനുവരി മൂന്നിന് രാത്രിയാണ് കുണ്ടമൺകടവ് സ്വദേശിയായ പ്രകാശ് വീട്ടിൽ തൂങ്ങിമരിച്ചത്. ഇതിന് രണ്ടുമണിക്കൂർ മുമ്പാണ് പ്രതികൾ പ്രകാശിനെ കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് പ്രകാശിന്റെ സഹോദരൻ പ്രശാന്ത് പരാതി നൽകിയത്. തന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ചിനോട് ഇയാൾ സമ്മതിച്ചിരുന്നു. എന്നാൽ കോടതിയിൽ പ്രശാന്ത് മൊഴി മാറ്റി. ആശ്രമം കത്തിച്ചതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു കോടതിയിൽ പറഞ്ഞത്. ചില സ്ത്രീകളുമായുള്ള പ്രകാശിന്റെ പരിചയം ചോദ്യം ചെയ്തായിരുന്നു അക്രമമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 2018 ഒക്ടോബർ 27 ന് പുലർച്ചെയാണ് കുണ്ടമൺ കടവിലെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത്.പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കൃത്യത്തിൽ ഇതിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |