ഇലന്തൂർ : ഭഗവതികുന്ന് ദേവീക്ഷേത്രത്തിൽ മോഷണ ശ്രമം. ഉപദേവതാ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്തു. ഇന്നലെ പുലർച്ചെ 5ന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് വിഗ്രഹങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. കാണിക്ക വഞ്ചികളും തകർത്തിരുന്നു. സമീപത്തെ വീടിന്റെ പോർച്ചിലുണ്ടായിരുന്ന വാഹനത്തിന് കേടുപാടുകൾ വരുത്തുകയും, സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ കുരിശടിയുടെ പുട്ട് തകർക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടൻതന്നെ ക്ഷേത്ര ജീവനക്കാർ ക്ഷേത്ര ഭാരവാഹികളേയും ആറന്മുള പൊലീസിലും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. ക്ഷേത്രത്തെപ്പറ്റി അറിയാവുന്നവരാണ് മോഷ്ടക്കൾ എന്നാണ് പ്രാഥമിക നിഗമനം. തിടപ്പള്ളിയിലും ചുറ്റമ്പലത്തിലും സ്‌ട്രോംഗ് റൂമിന് സമീപവും സി.സി ടി.വി ഉള്ളതിനാൽ ഇവിടേക്ക് മോഷ്ടാക്കൾ കടന്നിട്ടില്ല.
തിരുവല്ല- പത്തനംതിട്ട റോഡരികിൽ ഇ.എം.എസ് ആശുപത്രിക്ക് സമീപമുള്ള ഭഗവതിക്കുന്ന് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയാണ് ആദ്യം കുത്തിത്തുറക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുൻപ് വഞ്ചി തുറന്ന് ക്ഷേത്രം ഭാരവാഹികൾ പണം എടുത്തിരുന്നതിനാൽ മോഷ്ടാക്കൾക്ക് കാര്യമായി ഒന്നും ലഭിച്ചില്ല. ഇതാകാം ഉപദേവാലയം തകർക്കാൻ ശ്രമിച്ചതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. യക്ഷിയമ്മയുടെയും ഗണപതിയുടെയും പ്രഭ കാണാതായിട്ടുണ്ട്. പുറത്തുണ്ടായിരുന്ന അഞ്ചോളം ഓട്ടുവിളക്കുകളും നഷ്ടപ്പെട്ടൂ. നാഗയക്ഷിയമ്മുടെയും യോഗീശ്വര ക്ഷേത്രത്തിലെയും വിഗ്രഹങ്ങളാണ് കമ്പി ഉപയോഗിച്ച് തകർത്തിരിക്കുന്നത്. ക്ഷേത്രത്തിൽ പടയണിയും ഉത്സവവും ആരംഭിക്കാൻ ഇരിക്കേയുള്ള അക്രമം മനഃപൂർവമണോ എന്ന സംശയവുമുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |