മാതമംഗലം: മകളെ സമ്മതമില്ലാതെ വിവാഹം ചെയ്ത യുവാവിന്റെ മാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവും സുഹൃത്തും അറസ്റ്റിൽ. പേരൂലിലെ ഇട്ടമ്മൽ പവിത്രൻ, പെടച്ചി വീട്ടിൽ വിനോദ് എന്നിവരെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പിടികൂടാനുണ്ട്. പേരൂൽ കിഴക്കേക്കരയിലെ അടുക്കാടൻ വീട്ടിൽ എം.വി.ലീലയെയാണ് (63)ഇവർ വെട്ടിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കത്തിവാൾ കൊണ്ട് തലക്ക് വെട്ടേറ്റ ലീലയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പവിത്രന്റെ മകൾ ലീലയുടെ മകനെ പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ ലീലയുടെ വീട്ടിലെത്തിയ പവിത്രനും മറ്റ് രണ്ടുപേരും ചേർന്ന് അവരുടെ ഭർത്താവ് എ.വി.രവീന്ദ്രനെ (65)മർദ്ദിച്ചു. തടയാനെത്തിയ ലീലയുടെ തലക്ക് വെട്ടുകയായിരുന്നു. പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ നില ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |