തിരുവല്ല: മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിറുത്തി കൈയേറ്റംചെയ്തു. ആക്രമത്തിൽ യുവതിയുടെ കൈക്ക് മുറിവേറ്റു. സംഭവുമായി ബന്ധപ്പെട്ട് തിരുവല്ല എസ്.സി.എസ് ജംഗ്‌ഷന് സമീപം കട്ടപ്പുറം വീട്ടിൽ ജോജോ ജോസഫിനെ (45) പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തിയ ജോജോ ബഹളം വച്ചു. ഇയാളെത്തിയ ബൈക്ക് പിടിച്ചെടുത്തശേഷം പൊലീസ് പറഞ്ഞുവിട്ടെങ്കിലും പരിസരത്ത് ഇയാൾ അസഭ്യവർഷവും അശ്ലീല പ്രദർശനവും തുടർന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവല്ല - കുളക്കാട് റോഡിലെത്തിയ ഇയാൾ ഇതുവഴി സ്കൂട്ടറിൽ വന്ന വേങ്ങൽ സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ തടഞ്ഞുനിറുത്തി. സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങിവരികയായിരുന്നു യുവതി. സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുക്കുന്നത് തടഞ്ഞപ്പോൾ യുവതിയുടെ കൈപിടിച്ചു തിരിച്ചശേഷം വലിച്ചുതാഴെയിട്ടു. താക്കോൽ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ കൈക്ക് മുറിവേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസെത്തി ജോജോയെ കസ്റ്റഡിയിലെടുത്തു. രക്തം വാർന്ന് തലകറക്കമുണ്ടായ യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ഇയാളെ യുവതിയുടെ ബന്ധുക്കൾ കൈയേറ്റം ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഏറെ പണിപ്പെട്ടാണ് തിരികെ സ്റ്റേഷനിലെത്തിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |