# 19കാരനായ നേതാവ് അറസ്റ്റിൽ, മൂന്ന് കുട്ടികളും പിടിയിൽ
ചാരുംമൂട്: സ്കൂട്ടറുകൾ മോഷ്ടിച്ച ശേഷം നമ്പർ പ്ലേറ്റ് മാറ്റി കറങ്ങുന്ന സംഘം വലയിൽ. യുവാവിനൊപ്പം സംഘത്തിലെ 15 വയസ് പ്രായമുള്ള 3 കുട്ടികളും പിടിയിലായി. നൂറനാട് ചെറുമുമ ഐരാണിക്കുടി മേലേ അറ്റത്തേതിൽ ആദർശ് (നന്ദു - 19) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് ചാരുംമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തിയ നൂറനാട് പൊലീസ് സംഘത്തിന് മുന്നിൽ നമ്പർ പ്ലേറ്റില്ലാതെ ആക്ടിവ സ്ക്കൂട്ടറിൽ വന്ന രണ്ടുപേർ കൈ കാണിച്ചിട്ടും നിർത്താതെ കടന്നുകളയാൻ ശ്രമിച്ചു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മോഷണ വാഹനമാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് നൂറനാട് സി.ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംശയം
സ്ഥിരീകരിച്ചത്. സംഘത്തിലെ പ്രധാനിയാണ് ആദർശ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് ചിങ്ങവനം, മാങ്കാംകുഴി എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച 2 ആക്ടീവ സ്കൂട്ടറുകൾ കണ്ടെടുത്തു. ആദർശിനൊപ്പം മോഷണം നടത്തി വന്നത് 15 വയസുള്ള 3 കുട്ടികളായിരുന്നുവെന്നും കണ്ടെത്തി.
കൂടുതൽ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കൂട്ടാളികളെ ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും. നൂറനാട് പോലീസ് ഇൻസ്പെക്ടർ ഷൈജു ഇബ്രാഹിമിനൊപ്പം എസ്.ഐ അരുൺ കുമാർ, റ്റി. ആർ.ഗോപാലകൃഷ്ണൻ, കെ.ബാബുക്കുട്ടൻ, എ.എസ്.ഐ ബി.രാജേന്ദ്രൻ, എസ്.സി.പി.ഒ മാരായ സിനു വർഗീസ്, പി.പ്രവീൺ, എ.ശരത്ത്, ജംഷാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |