പാലക്കാട്: കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ചിറ്റൂരിൽ നിന്ന് കൊണ്ടുപോകുന്ന കള്ള് വണ്ടികളിൽ ഷാപ്പിന്റെ പെർമിറ്റ് വിവരങ്ങൾ എഴുതിയ കാനുകൾ നിർബന്ധമാക്കി എക്സൈസ്. ചിറ്റൂർ മേഖലയിൽ മാത്രം 1300 അന്തർ ജില്ല കള്ള് കടത്ത് പെർമിറ്റുകളാണ് കഴിഞ്ഞ വർഷം എക്‌സൈസ് വകുപ്പിൽ നിന്നും നൽകിയിട്ടുള്ളത്. ഇതിൽ വ്യാപകമായ ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. കാനുകളിൽ സ്പിരിറ്റ് കടത്തുന്നതായും പെർമിറ്റില്ലാത്ത ഇടങ്ങളിൽ കള്ള് ഇറക്കുന്നതായും വ്യാപക പരാതിയുണ്ട്. ഇതേ തുടർന്നാണ് എക്‌സൈസിന്റെ നടപടി.
കള്ള് കൊണ്ടുപോകുന്ന ജില്ല, ഡിവിഷൻ, റേഞ്ച്, ഗ്രൂപ്പ്, ഷാപ്പ് നമ്പർ തുടങ്ങിയ വിവരങ്ങൾ ദൂരെനിന്ന് കാണാവുന്നത്ര വലുപ്പത്തിൽ എഴുതി ഒട്ടിക്കണം. വണ്ടികളിലെ കള്ള് ആലത്തൂർ ദേശീയപാതയോരത്തെ എക്‌സൈസ് പരിശോധനാ കേന്ദ്രത്തിലാണ് പരിശോധിക്കുന്നത്. ഇതോടൊപ്പം കാനുകളിൽ വിവരങ്ങൾ പൂർണമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. കാനുകളിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് മുമ്പും നിർദേശമുണ്ടായിരുന്നെങ്കിലും ഇത് കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. അതേസമയം, ഇതോടൊപ്പം തോപ്പുകളിൽ പെർമിറ്റിൽപ്പറയുന്നത്ര തെങ്ങുകൾ ചെത്തുന്നുണ്ടോ എന്നുകൂടി ഉറപ്പാക്കിയാലേ കൃത്രിമ കള്ളിന്റെ ഒഴുക്ക് തടയാനാവൂ എന്ന് ചെത്തു തൊഴിലാളികൾ പറയുന്നു.
ഒരുഷാപ്പ് പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് അഞ്ച് ചെത്തുതൊഴിലാളികൾ വേണമെന്നും 50 തെങ്ങുകളെങ്കിലും ചെത്തണമെന്നുമാണ് ലൈസൻസിലെ വ്യവസ്ഥ. തൊഴിലാളി സംഘടനകളുടെ പരാതിയെത്തുടർന്ന് നിർദേശം നടപ്പാക്കാൻ എക്‌സൈസ് കമ്മിഷണർ തലത്തിൽ അടുത്തിടെ രംഗത്തിറങ്ങിയിരുന്നു. ഇതിനായി അടുത്തിടെ പാലക്കാട് ഷാപ്പ് ലൈസൻസികളുടെ യോഗം വിളിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. തീരുമാനം പൊതുതിരഞ്ഞെടുപ്പിനുശേഷം നടപ്പാക്കുമെന്നാണ് എക്‌സൈസ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |