നെടുമ്പാശേരി: കഞ്ചാവ് കടത്തിന് പുതുതന്ത്രമൊരുക്കിയ നാല് പശ്ചിമ ബംഗാളുകാർ പൊലീസിന്റെ പിടിയിലായി. 200 സൈക്കിൾ പമ്പുകൾക്കുള്ളിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി (42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കിലോയ്‌ക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ ട്രെയിനിറങ്ങിയ ശേഷം സംഘം ബസിൽ അങ്കമാലിയിലെത്തി. തുടർന്ന് ഓട്ടോയിൽ പോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
സൈക്കിൾ പമ്പ് വില്പനയ്‌ക്കെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി. ടി.ആർ. രാജേഷ്, നെടുമ്പാശേരി ഇൻസ്പെക്ടർ സാബുജി തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |