
കളമശേരി: കളമശേരിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേല്പിച്ച് പണവും മൊബൈൽഫോണും കവർച്ചചെയ്ത കേസിൽ കൊല്ലം തട്ടാമല സനൂഫർ മൻസിൽ ഫിറോസ് ഖാൻ (36), കാസർകോട് തലപ്പാടി മുഹമ്മദ് അൽ അമീൻ (24), കൊല്ലം മുഖത്തല, ചാരുവിലത്തൊടിയിൽ ആഷിക് (24) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു.
കുസാറ്റ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഒഡീഷ സ്വദേശികളായ ബാബുൽ സാഹു (24), അലോക്‌കുമാർ (26) എന്നിവരെയാണ് കഴിഞ്ഞ ഒന്നാംതീയതി രാത്രി വാതിൽപൊളിച്ച് അകത്തുകയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും കിട്ടാതെ വന്നപ്പോൾ മർദ്ദിച്ചവശരാക്കുകയും ചെയ്തത്. കൂടാതെ 30,000രൂപ വിലയുള്ള രണ്ടു ഫോണുകളും 2900 രൂപയും ഗൂഗിൾപേയിൽനിന്ന് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് 1000 രൂപയും പ്രതികൾ കൈക്കലാക്കിയെന്ന് പൊലീസ് പറഞ്ഞു.
മുഹമ്മദ് അൽ അമീനും ആഷിക്കും തൃശൂരിലെ ബേക്കറി ജീവനക്കാരാണ്. എറണാകുളം റെയിൽവേസ്റ്റേഷന് സമീപം താമസിക്കുന്ന ഫിറോസ്ഖാൻ പരവൂർ പോക്സോ കേസിലും തൃശൂർ, ആലുവ സ്റ്റേഷനുകളിലെ വിവിധ കേസുകളിലും പ്രതിയാണ്. ലഹരി ഉപയോഗത്തിലൂടെയാണ് ഇവർ സുഹൃത്തുക്കളായതെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ സെബാസ്റ്റ്യൻ ചാക്കോ, ഷമീർ സാംലെസ്ലി, എ.എസ്. ഐമാരായ അനിൽകുമാർ, ഇഷാക്ക്, എസ്.സി.പി.ഒമാരായ നിഷാദ് നെപ്പോളിയൻ, അരുൺ , കലേഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |