ഇരവിപുരം: കടയിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സംഘത്തിൽപ്പെട്ട മൂന്നു യുവാക്കളെ വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ഇരവിപുരം പൊലീസ് പിടികൂടി. വാളത്തുംഗൽ കമലാ മന്ദിരത്തിൽ അഖിലേഷ് (22), ആദിക്കാട് പടിഞ്ഞാറ്റതിൽ ബിച്ചു എന്നു വിളിക്കുന്ന അനുരാജ് (27), തമ്പുരാൻ വെളിയിൽ പടിഞ്ഞാറ്റതിൽ ശരത് (25) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 24ന് വൈകിട്ട് നാലേ മുക്കാലോടെ ഇരവിപുരം വഞ്ചി കോവിലിനടുത്തുള്ള ഉഷ ടയേഴ്സിലായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘം കടയുടമ ഗോപുവിനെ മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട് തടസം പിടിക്കാനെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവരെയും ഇവർ ആക്രമിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കടയുടമ പറയുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ സംഘം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് വർക്കലയിലെത്തിയത്. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എ.സി.പി വിജയൻ, എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, സൂരജ്, സുതൻ, ആന്റണി, ജയകുമാർ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ചിത്രൻ, സുമേഷ് ബേബി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |