• ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്ന കേസിൽ അന്വേഷണം തുടരുന്നു
കൊച്ചി: പൊലീസിലെ ക്യാമ്പ് ഫോളോവേഴ്സ് നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ജില്ലാ ജഡ്ജി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ചാലക്കുടിയിലെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഐ.പി.എസ് ഉദ്യോഗസ്ഥനായ സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് നൽകിയ ഹർജിയാണ് പൊലീസിന്റെ വിശദീകരണം തൃപ്തികരമെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. 2018 ജൂൺ 14നാണ് സംഭവം നടന്നത്. സുധേഷ് കുമാറിന്റെ മകൾക്കെതിരായ പരാതിയും മകൾ നൽകിയ പരാതിയും അന്വേഷിച്ചു വരികയാണ്. പൊലീസ് ഡ്രൈവർമാർ ക്യാമ്പ് ഫോളോവേഴ്സിൽ ഉൾപ്പെടില്ലെന്നും പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് അസി. ഐ.ജി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സീനിയർ പൊലീസ് ഓഫീസർമാരുടെ ക്യാമ്പ് ഓഫീസുകളിലേക്ക് 29 ക്യാമ്പ് ഫോളോവേഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ഇവരാരും പരാതി ഉന്നയിച്ചിട്ടില്ല. ക്യാമ്പ് ഫോളോവേഴ്സിന്റെ നിയമനം പി.എസ്.സിക്കു വിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കി വരികയാണ്. നിലവിൽ 1231 ക്യാമ്പ് ഫോളോവേഴ്സാണുള്ളത്. നിലവിൽ 355 ഒഴിവുകളുണ്ട്. പാചകം, അടിച്ചുവാരൽ തുടങ്ങിയ ജോലികൾക്കാണ് ഇവരെ നിയോഗിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതു കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |