തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തിന് സമീപം പൊലീസിനെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. നഗരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ലഹരി മരുന്ന് വ്യാപാരം നടത്തിവരുന്ന റാക്കറ്റിലെ പ്രധാനികളായ ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. നഗരത്തിലും പുറത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ലോക്ക്ഡൗൺ കാലത്താണ് ലഹരികടത്തിലും വ്യാപാരത്തിലും സജീവമായത്.
സംസ്ഥാനത്തിന് പുറത്ത് നിന്ന് വൻതോതിൽ ഇവർ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും തിരുവനന്തപുരത്തെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. കരമന കിള്ളിപ്പാലത്തെ ലോഡ്ജിൽ നിന്ന് പൊലീസ് പിടിയിലായ നെടുങ്കാട് കടയ്ക്കൽ യോഗീശ്വരാലയത്തിൽ രജീഷിനെയും (22), പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് സംഘത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പൊലീസിന് നേരെ പടക്കമെറിഞ്ഞ് ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ടവരുടെ സി സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കഴക്കൂട്ടം, മെഡിക്കൽ കോളേജ്, തമ്പാനൂർ, പട്ടം, ബാലരാമപുരം തുടങ്ങി പല സ്ഥലങ്ങളിലെയും ലോഡ്ജുകളിൽ ഇവർ റൂമെടുത്ത് കഞ്ചാവും ലഹരി വസ്തുക്കളും വിൽപ്പന നടത്തിയിട്ടുണ്ട്. നഗരത്തിലെ കോളേജ് വിദ്യാർത്ഥികളുൾപ്പെടെ ഇവരുടെ വലയിൽ വീണതായി പൊലീസ് കണ്ടെത്തി. വാട്സ് ആപ്പ് ഗ്രൂപ്പും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഉപയോഗിച്ചാണ് ലഹരി വ്യാപാരം നിയന്ത്രിച്ചിരുന്നത്. പല കേസുകളിലും ജയിൽ വാസം അനുഭവിക്കുകയും നഗരത്തിൽ ക്വട്ടേഷൻ, ഗുണ്ടാപ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തിട്ടുള്ള ഗ്യാംഗുകളാണ് ലഹരി വ്യാപാരത്തിന് പിന്നിലുള്ളത്.
ഒരു ദിവസം പത്ത് കിലോവരെ കഞ്ചാവിന്റെ ചില്ലറ വ്യാപാരം ഇവരുടെ സംഘം നടത്തിയിരുന്നതായാണ് വിവരം. പത്ത് ഗ്രാമിന് അഞ്ഞൂറ് രൂപ നിരക്കിലായിരുന്നു വിൽപ്പന. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് ലഹരി കടത്തിനും മറ്റുമായി ഉപയോഗിക്കുന്നതായിരുന്നു ഇവരുടെ രീതി.
ഇന്നലെ ഉച്ചയോടെ കിള്ളിപ്പാലം ബണ്ട് റോഡിലെ കിള്ളി ടൂറിസ്റ്റ് ഹോമിലായിരുന്നു നഗരത്തെ ഞെട്ടിച്ച ലഹരി വേട്ട നടന്നത്. ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവും ലഹരിഗുളികകളും വിൽപ്പന നടത്തുന്നതിനിടെയാണ് അഞ്ചുകിലോ കഞ്ചാവ്, രണ്ടു ഗ്രാം എം.ഡി.എം.എ., രണ്ട് പെല്ലറ്റ് ഗൺ, ഒരു ലൈറ്റർ ഗൺ, രണ്ടു വെട്ടുകത്തി, അഞ്ച് മൊബൈൽഫോൺ എന്നിവ കണ്ടെത്തിയിരുന്നു. തോക്കുകൾ ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ വിഭാഗത്തിൽപ്പെട്ടവയാണ്. ഇവ വിലയ്ക്ക് വാങ്ങിയതാണെന്നാണ് കസ്റ്റഡിയിലായവർ പൊലീസിനോട് പറഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ന് സിറ്റി നാർക്കോട്ടിക് സെൽ സ്പെഷ്യൽ ടീം കരമന പൊലീസിന്റെ സഹായത്തോടെയാണ് ലോഡ്ജിലെ മൂന്നാംനിലയിലെ മുറിയിൽ പരിശോധനയ്ക്കെത്തിയത്. പൊലീസിനെക്കണ്ടയുടൻ ലഹരിസംഘം നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി. പിന്നാലെ മൂന്നാംനിലയിൽനിന്ന് രണ്ടുപേർ ചാടി രക്ഷപ്പെടുകയായിരുന്നു. ആയുധങ്ങളും മയക്കുമരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |