മരട്: വൈറ്റിലയിലെ ലോട്ടറി കടയിൽ കൃത്രിമ തിരക്കുണ്ടാക്കി 20,000 രൂപ കവർന്ന കേസിൽ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. തമിഴ്നാട് തിരുച്ചിറപ്പിള്ളി റാംജി നഗർ ഗാന്ധിനഗർ 1/115ൽ അശോക് ലോക്‌നാഥ് (62) ആണ് പിടിയിലായത്. ഇയാളെ തിരുട്ടു ഗ്രാമത്തിൽ നിന്ന് മരടു പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി കുമരേശൻ സെൽവരാജ് (42) സംഭവ ദിവസം തന്നെ പിടിയിലായിരുന്നു. ഇവരിൽ നിന്ന് പണം വീണ്ടെടുക്കാനായില്ല. മരട്
എസ്.എച്ച്.ഒ സാജൻ ജോസഫ്, സബ് ഇൻസ്പെക്ടർ റിജിൽ എം. തോമസ്, എസ്.ഐ ജോഫി, എ.എസ്.ഐ അനിൽ, സി.പി.ഒ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുട്ടുഗ്രാമത്തിൽ നിന്ന് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതി റിമാൻഡ് ചെയ്തു. കേസിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.
വൈറ്റില ഹബ്ബിലേക്കുള്ള വഴിയിലെ ലോട്ടറി കടയിൽ കഴിഞ്ഞ 26ന് ഉച്ചയോടെ ആണ് മോഷണം നടന്നത്. കടയിൽ അനാവശ്യമായി തിരക്കുണ്ടാക്കി ജീവനക്കാരുടെ ശ്രദ്ധ തിരിച്ചാണ് മേശവലിപ്പിൽ നിന്ന് പണം കവരുകയായിരുന്നു. സി.സി.ടി.വി ദൃശ്യം പരിശോധിച്ച പൊലീസ് മോഷണം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ കുമരേശനെ ഹബ്ബിനു സമീപത്തു നിന്നു പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |