നെടുമ്പാശേരി: എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരൻ ഒന്നരകിലോ സ്വർണവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. മഹാരാഷ്ട്ര സ്വദേശി ഹേമന്ത് ശ്യാമന്തിന്റെ ബാഗിൽനിന്നാണ് സിയാൽ സുരക്ഷാവിഭാഗം സ്വർണം കണ്ടെടുത്തത്.
കൊച്ചിയിൽ നിന്ന് മുംബയിലേയ്ക്ക് പോകുന്ന എയർ ഇന്ത്യയുടെ എ.ഐ 695 നമ്പർ വിമാനത്തിലെ കാബിൻക്രൂവാണ് ഹേമത്ത് ശ്യാമന്ത്. വിമാനം പുറപ്പെടുന്ന സമയത്ത് എത്തിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. വളകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്വർണവുമായി പ്രതിയെ കസ്റ്റംസ് വിഭാഗത്തിന് കൈമാറി.
വിദേശത്തുനിന്ന് അനധികൃതമായി കൊണ്ടുവന്ന സ്വർണം സുരക്ഷിതമായി പുറത്ത് കടത്തുവാൻ ജീവനക്കാരനെ സ്വർണക്കടത്ത് മാഫിയ ഉപയോഗിച്ചതാവാനാണ് സാദ്ധ്യതയെന്ന് കരുതുന്നു. ആരാണ് സ്വർണം നൽകിയതെന്നും ആർക്കുവേണ്ടിയാണെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. പിടികൂടിയ സ്വർണത്തിന് 65 ലക്ഷത്തോളം രൂപ വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |