വൈപ്പിൻ: ചെറുമീൻ പിടിത്തത്തിനെതിരെ നടപടി സ്വീകരിച്ച ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മീനിന്റെ വിലയിൽനിന്ന് ഏഴരലക്ഷം രൂപ അടിച്ചുമാറ്റിയെന്ന് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ ആരോപിച്ചു. പത്തുലക്ഷംരൂപ വിലവരുന്ന മീനിന്റെ വില്പന തുകയായി രണ്ടരലക്ഷം മാത്രമാണ് രേഖപ്പെടുത്തിയത്. മുനമ്പത്തുനിന്ന് പിടിച്ചെടുത്ത മീൻ മുനമ്പം ഹാർബറിലോ വൈപ്പിൻ സെന്ററുകളിലോ വില്പന നടത്താതെ ഒരുസ്ഥാപനത്തിന് നൽകിയാണ് ഈ തുക കൈവശപ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
15 ലക്ഷത്തോളം ജനങ്ങൾ ഉപജീവനം നടത്തുന്ന മത്സ്യമേഖലയോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അവഗണനക്കെതിരെ ഫിഷറീസ് അസി. ഡയറക്ടർ ഓഫീസിലേക്ക് ഇന്ന് നടത്തുന്ന മാർച്ചിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയിൽ12 വർഷം പഴക്കമുള്ള മരബോട്ടിനും 15 വർഷം പഴക്കമുള്ള ഇരുമ്പ് ബോട്ടിനും18 വർഷം പഴക്കമുള്ള ഫൈബർ ബോട്ടിനും ലൈസൻസ് പുതുക്കിത്തരില്ലെന്ന ഫിഷറീസ് ഉദ്യോഗസ്ഥരുടെ സമീപനം നിയമവിരുദ്ധമാണ്. സംസ്ഥാനത്ത് മറ്റെല്ലാ ജില്ലകളിലും പഴക്കമുള്ള ബോട്ടുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നുണ്ട്. ചെറിയ ബോട്ടിൽപ്പോലും ജി.പി. എസ് ഇല്ലാത്തതിന് 25000 രൂപ പിഴ ഈടാക്കുന്നുവെന്നും സംഘടന ആരോപിച്ചു.
ഇന്ന് നടക്കുന്ന സമരം പ്രതിപക്ഷ ഉപനേതാവ് കെ. ബാബു ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ട്രോളിംഗ് ബോട്ട് സംയുക്ത സമര സമിതി ചെയർമാൻ കെ. പി. സെബാസ്റ്റ്യൻ, കൺവീനർ സിബിച്ചൻ, ഏലിയാസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |