പന്തളം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു സഹോദരിമാരുടെ പക്കൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത വീട്ടമ്മയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് അനിഴം വീട്ടിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീതാറാണി (63)യാണ് തട്ടിപ്പ് നടത്തിയത്. റെയിൽവേയിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ക്ലാർക്ക് എന്നീ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പന്തളം മുളമ്പുഴ സ്വദേശികളായ സഹോദരിമാരിൽ നിന്ന് പണം തട്ടുകയായിരുന്നു. യുവതികളുടെ അച്ഛൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്.
2019 ഫെബ്രുവരിയിൽ മറ്റൊരു ജോലിക്കായി ചെന്നൈ രാജീവ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയ യുവതികൾക്ക്, അവിടെവച്ച് പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശി രാജേഷ് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം ഇഞ്ചക്കൽ സ്വദേശിയായ പ്രകാശിന്റെ നമ്പർ നൽകിയിരുന്നു. പ്രകാശാണ് യുവതികളെ ഗീതാ റാണിയെ പരിചയപ്പെടുത്തിയത്. ചെട്ടികുളങ്ങരയിലെ സ്വകാര്യ സ്കൂളിൽ ക്ലാർക്കായിരുന്നു ഗീതാറാണിയെന്ന് പൊലീസ് പറഞ്ഞു.
യുവതികൾക്ക് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ചെന്നൈയിലെത്തിച്ചു. അവിടെവച്ച് അഭിമുഖം നടത്തിയിരുന്നു . ജോലിക്കായി ഇരുവർക്കും വ്യാജഅപ്പോയ്മെന്റ് ഓർഡറും നൽകി. പ്രകാശാണ് അപ്പോയ്മെന്റ് ഓർഡറുകൾ തയ്യാറാക്കി നൽകിയത്. ചെന്നൈയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കി ജോലി ഉറപ്പിച്ച യുവതികൾ നാലു തവണയായി 18 ലക്ഷം രൂപ ഗീതാറാണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു. സമാന കേസിൽ മുമ്പ് പലതവണ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട് ഗീതാറാണി.
തൃശൂരിൽ വ്യാജ തങ്ക വിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയവെയാണ് അറസ്റ്റ് . തൃശ്ശൂർ, ചവറ, അഞ്ചാലുംമൂട്, അടൂർ, കണ്ണൂർ തുടങ്ങിയ സ്റ്റേഷനുകളിൽ തട്ടിപ്പ് കേസിലെ പ്രതിയാണ് ഇവർ. 2013 മുതൽ ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തി വരുന്നതായി പൊലീസ് പറഞ്ഞു.
പണം നഷ്ടമായ സഹോദരിമാർ കഴിഞ്ഞ ഡിസംബർ 5നാണ് പന്തളം പൊലിസിൽ പരാതി നൽകിയത്. കൂട്ടു പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.ജി.ഗോപൻ, എ.എസ്.ഐ ജി.അജിത്ത്, വനിതാ ഉദ്യോഗസ്ഥ മഞ്ജുമോൾ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |