അറസ്റ്റിലായത് രാജസ്ഥാൻ സ്വദേശികൾ
തിരുവനന്തപുരം: നവമാദ്ധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് പോപ്പ് അപ്പ് പരസ്യങ്ങൾ നൽകി വിദ്യാർത്ഥികളിൽ നിന്ന് പണംതട്ടുന്ന സംഘത്തെ സിറ്റി സൈബർ ക്രൈം പൊലീസ് രാജസ്ഥാനിൽ നിന്ന് പിടികൂടി. രാജസ്ഥാൻ സ്വദേശികളായ വല്ലഭ് പട്ടിദാർ (23), അശോക് പട്ടിദാർ (26),നീലേഷ് പട്ടിദാർ (19) എന്നിവരെ തിരുവനന്തപുരത്തെത്തിച്ച് റിമാൻഡ് ചെയ്തു.
10 ലക്ഷം രൂപ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയെ തുടർന്ന് സൈബർ ക്രൈം പൊലീസ് രണ്ടുമാസമായി തുടരുന്ന അന്വേഷണത്തിലാണ് ഇവരെ രാജസ്ഥാൻ ദുൻഗാർപ്പൂർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്ന് പിടികൂടിയത്. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്ത് പോപ്പ്അപ്പ് രീതിയിൽ ചിത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന അശ്ലീലച്ചുവയുള്ള സന്ദേശങ്ങളിൽ കൂടുതൽ വിവരങ്ങൾ തേടുന്നവരാണ് ഇവരുടെ ഇരകൾ. രാജസ്ഥാനിലെ ട്രൈബൽ വംശജരിൽ നിന്ന് തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് മൊബൈൽഫോൺ കണക്ഷനുകളും അതിലൂടെ ഓൺലൈൻ മണിവാലറ്റുകളുമുണ്ടാക്കി പണം കവർന്ന് ആഢംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി.
ഇവരുടെ ഇ - മെയിൽ വിവരങ്ങളും കബളിപ്പിച്ച പണം വിനിയോഗിച്ച രീതികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ രാജസ്ഥാനിലെ ഉദയപ്പൂർ, ദുൻഗാർപ്പൂർ, ബൻസ്വാര എന്നീ ജില്ലകളിൽ സ്ഥിരമായി വന്നുപോകാറുള്ളതായി കണ്ടെത്തി. അഞ്ചുദിവസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈലുകളും അശ്ലീലച്ചുവയുള്ള പരസ്യങ്ങൾ തയ്യാറാക്കി പ്രചരിക്കാൻ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിവരങ്ങളും നിരവധി സിം കാർഡുകളം ഓൺലൈൻ ഇടപാടുകളുടെ രേഖകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ശ്യാംലാൽ, എ.എസ്.ഐമാരായ വി. ഷിബു, സുനിൽകുമാർ. എൻ, സി.പി.ഒ വിപിൻ ഭാസ്കർ എന്നിവരടങ്ങിയ സംഘം മലയാളിയും ജോഥ്പൂർ കമ്മിഷണറുമായ ജോസ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |