അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ
കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ബാഹ്യപ്രേരണയില്ലാത്ത ആത്മഹത്യയാണെന്ന് സി.ബി.ഐ സംഘം. ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ചെന്നൈ മെട്രോപൊളിറ്റൻ കോടതിയിൽ സി.ബി.ഐ ഹർജി നൽകി. ഇതിനെതിരെ ഫാത്തിമ ലത്തീഫിന്റെ പിതാവ് ഇതേ കോടതിയെ സമീപിച്ചു.
വീടു വിട്ടുനിൽക്കേണ്ടി വന്നതിന്റെ വിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും,. ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് ഡിവൈഎസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ സംക്ഷിപ്തം. ഫാത്തിമയുടെ പിതാവ് അബ്ദുൾ ലത്തീഫ് സി.ബി.ഐ കോടതിയിൽ നൽകിയ ഹർജിയിൽ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടതിനൊപ്പം അന്വേഷണം അവസാനിപ്പക്കരുതെന്നും തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജനുവരി 3ന് പരിഗണിച്ചേക്കും.
2019 നവംബർ 9നാണ് ഐ.ഐ.ടിയിലെ ഹ്യൂമാനിറ്റീസ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വർഷ വിദ്യാർത്ഥിനി കൊല്ലം കിളികൊല്ലൂർ സ്വദേശിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പഠനത്തിൽ സമർത്ഥയായിരുന്ന ഫാത്തിമ ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നു ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഫാത്തിമ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ ആത്മഹത്യാ സന്ദേശം കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെട്ടു. ചെന്നൈ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് ചെന്നൈ സി.ബി.സി.ഐ.ഡിക്ക് കൈമാറി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |