കൊച്ചി: ഇടപ്പള്ളി മാമംഗലത്ത് ഹോട്ടലിൽ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തിയ സംഘത്തിന് എം.ഡി.എം.എ എത്തിച്ചുനൽകിയത് ബംഗളൂരു മലയാളിയെന്ന് എക്സൈസ് കണ്ടെത്തി. രണ്ടാം പ്രതി മലപ്പുറം തിരുരങ്ങാടി പുതുക്കിടി വീട്ടിൽ മുഹമ്മദ് അലിയുടെ (32) സുഹൃത്താണിയാൾ. അലിയുൾപ്പെടെ കേസിലെ നാല് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇടനിലക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബംഗളൂരുവിലെ താമസസ്ഥലത്തിന് നിന്ന് മുങ്ങിയ ഇയാളുടെ ഒളിസങ്കേതത്തേക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. അലി ആവശ്യപ്പെട്ടതുപ്രകാരം ബംഗളൂരുവിലെ ആഫ്രിക്കൻ വംശജരിൽ നിന്ന് എം.ഡി.എം.എ വാങ്ങി ബസ് മാർഗം തൃശൂർ മണ്ണുത്തിയിലെത്തിച്ചുകൊടുക്കുകയായിരുന്നു. ഇവിടെ ഹോട്ടൽമുറിയിൽ പ്രതികൾക്കൊപ്പം താമസിച്ചശേഷമാണ് തിരികെപോയത്. അലിയും സുഹൃത്തുക്കളും എം.ഡി.എം.എയുമായി കാറിൽ കൊച്ചിയിലേക്കും മടങ്ങി. ഈ മാസം 15നാണ് ഇടപ്പള്ളിയിൽ ഹോട്ടൽ മുറിയിൽ നിന്ന് യുവതിയടക്കം എട്ടംഗ സംഘത്തെ സംസ്ഥാന എക്സൈസ് സ്പെഷ്യൽ സ്ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് പിടികൂടുന്നത്. 56 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.പ്രതികളുടെ 10 മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ്. എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ടെനിമോനാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |