തിരുവല്ല: പണയം വെയ്ക്കാൻ നൽകിയ സ്വർണ്ണം മടക്കി നൽകാത്തത് ചോദ്യം ചെയ്ത വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മദ്ധ്യവയസ്കനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരണം മൈലമുക്ക് കളക്കുടിയിൽ വീട്ടിൽ മണിയൻ (48) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. നിരണം കോട്ടയ്ക്ക ചിറ വീട്ടിൽ രാജേഷിന്റെ ഭാര്യ സജിത (41) യ്ക്കാണ് പൊള്ളലേറ്റത്. ഏതാനും മാസം മുമ്പ് സജിതയുടെ പക്കൽ നിന്നും മണിയൻ പണയം വെയ്ക്കാനായി മാല വാങ്ങിയിരുന്നു. ഏറെ നാളായിട്ടും മാല മടക്കി നൽകാതിരുന്നതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിനിടെ സാരമായി പൊള്ളലേറ്റ മണിയൻ പൊലീസ് കസ്റ്റഡിയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സജിതയുടെ നില അതീവ ഗുരുതമായി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |