ഡോക്ടറുടെ വീട്ടിൽ ഇന്ന് തെളിവെടുപ്പ് കാമറ ദൃശ്യങ്ങൾ നിർണായകം
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് എസ്.എച്ച്.ഒ എ.വി. സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന് ഡോക്ടർ നൽകിയ പരാതിയിലാണ് നടപടി.
എസ്.പിയുടെ നിർദേശാനുസരണം ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി സുൾഫിക്കറാണ് സി.ഐക്കെതിരെ കേസെടുത്തത്. ഡോക്ടറുടെ വീട്ടിലെത്തി ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവ ദിവസം സി.ഐ ഇവിടെ വന്നതിന്റെ സി.സി ടിവി കാമറ ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ശേഖരിക്കും.
ഡോക്ടറെ പീഡിപ്പിച്ച പരാതിയിൽ പ്രതിയായ സി.ഐ എ.വി. സൈജുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ഉടനുണ്ടാകും. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. സി.ഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതിനാൽ ഏറിയാൽ രണ്ടുമാസത്തെ സസ്‌പെൻഷനുശേഷം തിരിച്ചെത്തുമെന്ന് സി.ഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തിയെന്നും എൽഎൽ.ബിക്ക് പഠിക്കുന്ന സി.ഐ ഫീസടയ്‌ക്കാൻ അരലക്ഷവും ഭാര്യയുടെ പിതാവിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാൻ രണ്ടരലക്ഷം രൂപയും വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
കൊല്ലത്തെ ബാങ്കിലെ 12 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നിർബന്ധിച്ച് പള്ളിച്ചൽ ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് മാറ്റുകയും അവകാശിയായി സൈജുവിന്റെ പേര് വയ്‌ക്കുകയും ചെയ്‌തിട്ടുണ്ടെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായ അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി സുൾഫിക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |