വിഴിഞ്ഞം: യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ അഞ്ചുപേരെ അറസ്റ്റുചെയ്തു. പ്രതികളിൽ നിന്ന് മഴു, വെട്ടുകത്തികൾ എന്നീ ആയുധങ്ങളും പിടിച്ചെടുത്തു. കോളിയൂർ വാഴത്തോട്ടം സ്വദേശികളായ അജിത്(23), പ്രണവ്(25), വെടിവച്ചാൻകോവിൽ അയണിമൂട് സ്വദേശി സുബിൻ(21), കോളിയൂർ ചരുവിള വീട്ടിൽ സുബിൻ(24), കോവളം മുട്ടയ്ക്കാട് സ്വദേശി അജിൻ(24) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിച്ചൽ സ്വദേശിയായ കിഷോറിനെയാണ് (26) സംഘം വെട്ടിപ്പരിക്കേല്പിച്ചത്. കൈയ്ക്കും കാലിനും വെട്ടേറ്റ ഇയാൾ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ 10ന് രാത്രി എട്ടോടെയാണ് സംഭവം. കോളിയൂർ ഗ്രൗണ്ടിനടുത്തുവച്ച് ബൈക്കിലെത്തിയ കിഷോറിനെ അഞ്ചംഗ സംഘം തടഞ്ഞുനിറുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച കിഷോറിനെ സംഘം റോഡിൽ തള്ളിയിട്ട് കൈക്കും കാലിനും വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
കിഷോറും പ്രതികളും തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ് അവശനിലയിലായ കിഷോറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അന്വേഷണത്തിൽ വിവിധയിടങ്ങളിലെ ഒളിസങ്കേതങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
അജിത് തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് അടിച്ചുതകർത്ത കേസിലെ പ്രതിയാണ്. നേമം, നരുവാമൂട് എന്നീ പൊലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. സുബിന് നരുവാമൂട് സ്റ്റേഷനിൽ മൂന്ന് കേസുകളും പ്രണവിന് തിരുവല്ലത്ത് രണ്ട് കേസുകളും അജിന് കോവളം സ്‌റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോർട്ട് അസി.കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ഡി.ഗോപി, എസ്.ഐ സതീഷ്.കെ.ആർ, ഗ്രേഡ് എസ്.ഐ എ.മനോഹരൻ, സി.പി.ഒ.മാരായ ഷിജു, വിനയൻ, അഖിലേഷ്, ബിജു, ശ്യാം എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |