കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന്
തൃക്കാക്കര: സിനിമാ, സീരിയൽ അണിയറപ്രവർത്തകരുടെ മുറിയിൽനിന്ന് കഞ്ചാവ് പിടികൂടിയശേഷം കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കാക്കനാട് അത്താണി എളവക്കാട്ട് നഗറിൽ സ്വകാര്യ പ്രൊഡക്ഷൻ കമ്പനിയുടെ ജീവനക്കാരുടെ മുറിയിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. മഫ്തിയിൽ പരിശോധനയ്ക്കെത്തിയ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ കഞ്ചാവ് കണ്ടെത്തിയശേഷം യുവാക്കളുടെ മൊബൈൽഫോൺ പിടിച്ചെടുത്തു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ 10000രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ മനപ്പൂർവം കഞ്ചാവ് ഒളിപ്പിച്ചുവച്ചശേഷം കണ്ടെത്തുകയായിരുന്നുവെന്നും പണം ഇല്ലെന്നുപറഞ്ഞപ്പോൾ ഉച്ചയ്ക്ക് വരാമെന്ന് പറഞ്ഞ് ഒരാളുടെ ഫോൺ തിരികെനൽകുകയായിരുന്നുവെന്നും യുവാക്കൾ പറയുന്നു.
സംഭവമറിഞ്ഞ് തൃക്കാക്കര നഗരസഭാ കൗൺസിലർ പി.സി. മനൂപ് സ്പെഷ്യൽബ്രാഞ്ച് അസി.കമ്മീഷണറെ അറിയിച്ചു. മൂന്നോടെ പൊലീസ് ഉദ്യോഗസ്ഥർ തിരികെയെത്തി. ഇവരെ മനൂപ് അടക്കമുള്ളവർ തടഞ്ഞുവച്ചു. തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പ്രൊഡക്ഷൻ കമ്പനിയുടെ ജീവനക്കാരുടെ മുറികളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. സംഭവത്തിൽ കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |