കൊച്ചി: കണ്ണൂർ ജില്ലയിലെ കനകമലയിൽ രഹസ്യയോഗം ചേർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങര സിദ്ദിഖ് മൻസിലിൽ അബു സിറീൻ എന്നു വിളിക്കുന്ന സിദ്ദിഖുൾ അസ്ളമിന് (32) എൻ.ഐ.ഐ കോടതി മൂന്നുവർഷം കഠിനതടവും 60,000രൂപ പിഴയും ശിക്ഷവിധിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ മൻസീദ്, യൂനുസ്, അബു ബഷീർ, റംഷാദ് നങ്കീലൻ, സഫ്‌വാൻ, പി.കെ. മൊയ്തീൻ എന്നീ പ്രതികൾക്ക് വിചാരണക്കോടതി 2019ൽ വിവിധ വകുപ്പുകളിലായി തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഒളിവിലായിരുന്ന സിദ്ദിഖുൾ അസ്ളമിനെ 2020 ഒക്‌ടോബറിലാണ് അറസ്റ്റുചെയ്തത്.
അൻസാറുൾ ഖലീഫ കേരള എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി ദക്ഷിണേന്ത്യയിൽ ആക്രമണത്തിന് പ്രതികൾ പദ്ധതിയിട്ടെന്നാണ് കേസ്. 2016 ഒക്ടോബറിൽ ഒമർ അൽഹിന്ദ് എന്ന പേരിലറിയപ്പെടുന്ന മൻസീദ് ഉൾപ്പെടെ പ്രതികൾ പിടിയിലായപ്പോൾ ഇയാൾ സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. പിന്നീട് ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെയും മറ്റൊരു പ്രതിയായ മുഹമ്മദ് പോളക്കാനിയെയും പിടികൂടിയത്. ഭീകര സംഘടനയായ ഐസിസിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനായി ദക്ഷിണേന്ത്യയിൽനിന്ന് യുവാക്കളെ കണ്ടെത്താനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആരാധനാലയങ്ങൾ തകർക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി നൽകിയ കുറ്റപത്രത്തിൽ ആരോപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |