കൽപ്പറ്റ: യുവതിയെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മോഷ്ടാവ് പിടിയിലായി. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടെൻ അബ്ദുൽ ഹമീദ് (ബാവ 39) ആണ് അറസ്റ്റിലായത്. കൽപ്പറ്റ പൊലീസ് മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തെ 18 പൊലീസ് സ്റ്റേഷനുകളിലായി കവർച്ച ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ . മലപ്പുറം വേങ്ങര സ്വദേശിനിയെ പ്രണയം നടിച്ച് കൂടെ കൂട്ടിയ ശേഷം 12 പവൻ സ്വർണാഭരണം കവർച്ച നടത്തി മുങ്ങിയ കേസിലാണ് കൽപ്പറ്റ പൊലീസ് വിദഗ്ധമായി പ്രതിയെ പിടികൂടിയത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് കൽപ്പറ്റ സ്റ്റേഷനിൽ വേങ്ങര സ്വദേശിനിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുന്നത്. കൽപ്പറ്റയിലെ ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതി കുളിമുറിയിൽ കയറിയ തക്കത്തിന് അബ്ദുൽ ഹമീദ് സ്വർണാഭരണവും എടുത്ത് മുങ്ങുകയായിരുന്നു. തുടർന്നാണ് യുവതിയെ കൽപ്പറ്റ പൊലീസിൽ പരാതി നൽകിയത്.സമാനസ്വഭാവമുള്ള കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗവും. മലപ്പുറം, തൃശൂർ, കോഴിക്കോട്, കോട്ടയം ,കൊല്ലം, കണ്ണൂർ ജില്ലകളിലെ 18 പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് കൽപ്പറ്റ സി.ഐ പി. പ്രമോദ് പറഞ്ഞു. പ്രതിയെ വയനാട്ടിൽ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം മലപ്പുറം പൊലീസിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |