പെരിന്തൽമണ്ണ: 29.81 ഗ്രാം എം.ഡി.എം.എയുമായി മങ്കടയിൽ രണ്ട് യുവാക്കൾ പിടിയിലായി. ചെർപ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി(26), കല്ലിങ്ങൽ മൊയ്തീൻ (25) എന്നിവരെയാണ് എസ്.ഐ ശ്യാമും സംഘവും അറസ്റ്റ് ചെയ്തത്. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തുന്നതായി ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാർ, മങ്കട ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
ബംഗളൂരുവിൽ ചെറിയ ഹബ്ബുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിദ്യാർത്ഥികളുൾപ്പടെയുള്ള ഏജന്റുമാർ മുഖേന വാങ്ങിയ എം.ഡി.എം.എ വിൽപന നടത്താനായി നാട്ടിലെത്തിച്ചതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ കേരളത്തിലേക്ക് കടത്തി രണ്ടിരട്ടിയിലധികം ലാഭത്തിലാണ് ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നത്. 'എം' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എം.ഡി.എം.എ കമ്മീഷൻ വ്യവസ്ഥയിൽ ബംഗളൂരു രഹസ്യ കേന്ദ്രങ്ങളിൽ നിന്നും തരപ്പെടുത്തിക്കൊടുക്കാൻ പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ധാരാളം ഏജന്റുമാർ അവിടെയുണ്ട്. ഇവരെകുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം നടത്തുമെന്നും മങ്കട ഇൻസ്പെക്ടർ യു.കെ ഷാജഹാൻ, എസ്.ഐ ശ്യാം എന്നിവർ അറിയിച്ചു.
മങ്കട സ്റ്റേഷനിലെ എ.എസ്.ഐ ഷാഹുൽ ഹമീദ്, സി.പി.ഒമാരായ ബാലകൃഷ്ണൻ, രാജേഷ്, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ സി.പി മുരളീധരൻ, പ്രശാന്ത് പയ്യനാട്, എൻ.ടി. കൃഷ്ണകുമാർ, മനോജ് കുമാർ, കെ. പ്രഭുൽ, ദിനേഷ് കിഴക്കേക്കര എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |