തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീതമോളെ (38) കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് (39) കേസിലെ പ്രതി. ഇയാൾ പൂജപ്പുര സെൻട്രൽ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. പേരൂർക്കട സി.ഐ സജികുമാർ അന്വേഷണം പൂർത്തിയാക്കിയ കേസിൽ കന്റോൺമെന്റ് അസി.കമ്മിഷണർ ജിനരാജാണ് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി - 11ൽ കുറ്റപത്രം സമർപ്പിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 6നായിരുന്നു നഗരത്തെ നടുക്കിയ സംഭവം. വിനിതയുടെ സ്വർണമാല കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം. ചെടികൾക്ക് വെള്ളമൊഴിക്കാൻ നഴ്സറിയിലെത്തിയ വിനീതയെ പേരൂർക്കടയിലെ ടീസ്റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടിവാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു.
കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനിതയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയശേഷം മാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11ന് തിരുനെൽവേലിക്ക് സമീപത്തെ കാവൽക്കിണറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിൽ മൂന്ന് കൊലപാതകക്കേസുകളിലും ഒരു വധശ്രമത്തിലും നിരവധി കവർച്ചാക്കേസുകളിലും ഇയാൾ പ്രതിയാണ്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും മറ്റ് രേഖകളും സഹിതം പഴുതടച്ച കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്. കൊലപാതകം,കവർച്ച എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സംഭവശേഷം പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ, ബൈക്ക് യാത്രക്കാരൻ തുടങ്ങി 110പേരെ സാക്ഷികളാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തിയ വിനീതയുടെ മാല കണ്ടെത്താൻ കഴിഞ്ഞതും മാല പണയംവച്ച പണം ഭാഗികമായെങ്കിലും വീണ്ടെടുക്കാനായതും കേസിൽ നിർണായകമാണ്. പണയ രസീതുൾപ്പെടെ 85ഓളം രേഖകളും പൊലീസ് കണ്ടെത്തി.
കൊലപാതകത്തിനിടെ രാജേന്ദ്രന്റെ കൈയിലുണ്ടായ മുറിവിന്റെ ഫോറൻസിക് പരിശോധനാ ഫലമുൾപ്പെടെ സുപ്രധാനമായ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടൽ ജോലിക്കിടെ ചിരവ കൊണ്ട് മുറിവേറ്റതാണെന്ന പേരിൽ അന്വേഷണം വഴിതെറ്റിക്കാനായിരുന്നു രാജേന്ദ്രന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |