നെടുമങ്ങാട്: ഒൻപത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. അരുവിക്കര കച്ചാണി സ്വദേശിയായ ഒൻപത് വയസുകാരിക്കാണ് രണ്ടാനച്ഛന്റെ ക്രൂരമായ മർദ്ദനമേറ്റത്.
സംഭവുമായി ബന്ധപ്പെട്ട കുട്ടിയുടെ രണ്ടാനച്ഛൻ വട്ടിയൂർക്കാവ് നെട്ടയം സ്വദേശി വിഷ്ണുവിനെയാണ് (28) അരുവിക്കര പൊലീസ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
ഈ മാസം 8ന് രാവിലെ മദ്യപിച്ചെത്തിയ വിഷ്ണു പെൺകുട്ടിയെ ഓലമടൽ എടുത്ത് കാലിൽ മൃഗീയമായി അടിക്കുകയായിരുന്നു. കാലിന്റെ തുട മുതൽ പാദം വരെ പൊട്ടി രക്തം വാർന്ന് വരുന്നതുവരെ മർദ്ദനം തുടർന്നു. അതിന് ശേഷം വീട്ടിലെ നായയുടെ അടുത്ത് കൊണ്ടുപോയി ഇരുത്തിയെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം അസുഖബാധിതയായതോട് കൂടി കുട്ടിയെ അമ്മൂമ്മ (അമ്മയുടെ അമ്മ) വന്ന് പേരൂർക്കട ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.
ആശുപത്രിയിൽ വച്ച് ഇവരേയും വിഷ്ണു മർദ്ദിച്ചു. ഇവർ ഉടൻ പേരൂർക്കട പൊലീസിൽ പരാതി നൽകി. കുട്ടിയെ മർദ്ദിച്ച കേസ് അരുവിക്കര പൊലീസിന്റെ പരിധിയിലായതിനാൽ പേരൂർക്കട പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് കുട്ടിയേയും കൂട്ടി അമ്മൂമ്മ അരുവിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ അമ്മയെ വിഷ്ണു വിവാഹം കഴിച്ചിട്ട് രണ്ടര വർഷമായി. വിഷ്ണു സ്ഥിരമായി മദ്യപിച്ച് പെൺകുട്ടിയെ മർദ്ദിക്കുന്നത് പതിവാണ്. അരുവിക്കര സി.ഐ ഷിബു കുമാർ, എസ്.ഐ കിരൺ ശ്യാം, എസ്.ഐ അൻസാരി, അഭിലാഷ്, മഹേഷ്, സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |